

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദഖലി ശിഹാബ് തങ്ങൾക്കെതിരേ തിങ്കളാഴ്ച വൈകിട്ട് ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ ലീഗിന്‍റെ പരാതിപ്രകാരം മലപ്പുറം സൈബർ പൊലീസ് കേസെടുത്തു. വ്യാജമായി ഫെയ്സ്ബുക്ക് വിലാസമുണ്ടാക്കി വിദേശത്തെ ഫോൺ നമ്പർ നൽകി വി.പി.എൻ വഴി ലോഗിൻ ചെയ്താണ് തങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റ് ഒരു ചാനൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ചെങ്കിലും പിന്നീട് നീക്കം ചെയ്തു. വൈകാതെ ഈ പോസ്റ്റും പിൻവലിച്ചു. തിങ്കളാഴ്ച രാത്രി തന്നെ ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശപ്രകാരം പാർട്ടി സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.
സിപിഎമ്മിന് വേണ്ടി സൈബറിടങ്ങളിൽ പ്രചാരണം നടത്തുന്ന അഫ്സൽ പാണക്കാടിനെ മാത്രമാണ് വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഫോളോ ചെയ്തിട്ടുള്ളത്. ഇതിനെതിരേ അഫ്സൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. ലീഗ് പ്രവർത്തകർ ആരോപണവുമായി ഇടതുമുന്നണി പ്രവർത്തകരിലേക്ക് നീണ്ടതോടെ തവനൂർ മണ്ഡലം സ്ഥാനാർഥി കെടി ജലീൽ രംഗത്തെത്തി. തങ്ങളെ അപമാനിച്ചവരെ ശിക്ഷിക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു