
മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുദ്യോഗസ്ഥനെസസ്പെൻഡ് ചെയ്തു
file image
മലപ്പുറം: മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച കേസിൽ പൊലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വെളളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാനറ ബാങ്കിന്‍റെ പണം കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവർ ജാഫറിന് മർദനമേറ്റത്.
പരിശോധനയ്ക്കിടയിൽ ഡ്രൈവർ കാക്കി യുണിഫോം ധരിച്ചിട്ടില്ലയെന്ന് പറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. 250 രൂപയായിരുന്നു ആദ്യം പിഴ പറഞ്ഞതെന്നും പിന്നീട് 500 രൂപ ആക്കി ഉയർത്തി. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനായ നൗഷാദ് ഡ്രൈവറെ മർദിച്ചത്.
പൊലീസുദ്യോഗസ്ഥന്‍ യുവാവിന്‍റെ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. സംഭവത്തിന് ശേഷം വെളളിയാഴ്ച ജാഫറിനെ സ്റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു.
പൊതുമധ്യത്തില്‍ അപമര്യദമായി പെരുമാറി, യുവാവില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതി വാങ്ങിയത് അധികാര ദുര്‍വിനിയോഗമാണ്, സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നൗഷാദിനെ സസ്പെന്‍ഡ് ചെയ്തത്. അടിയേറ്റ ജാഫര്‍ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി.