
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ പോഷ് ആക്റ്റ് കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷൻ പി. സതീദേവി. പോഷ് ആക്റ്റ് (2013) പ്രകാരം അതത് സ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകൾക്ക് ഇപ്പോഴും ധാരണയില്ലെന്നും അവർ പറഞ്ഞു.
ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. സർക്കാർ സ്കൂളുകളിൽ ഈ സമിതിയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്. എയ്ഡഡ് സ്കൂളുകളിൽ സ്ഥിതി ഇതല്ല. പൊതുവിൽ അധ്യാപകരാണ് പരാതികളുമായി കമ്മിറ്റികളെ സമീപിക്കുന്നത്. പലപ്പോഴും പരാതി കേൾക്കുന്നത് പുറമെ നിന്നുളള അംഗത്തിന്‍റെ സാന്നിധ്യത്തിൽ അല്ല. ഇത് ആത്യന്തികമായി വിദ്യാർഥികളെ ബാധിക്കുന്ന വിഷയമാണെന്നും പി. സതീദേവി പറഞ്ഞു.
തിരുവനന്തപുരം ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്ന ജില്ല എറണാകുളമാണ്. ഗാർഹിക ചുറ്റുപാടുകളിൽനിന്നുള്ള പരാതികളാണ് അധികവും. പല ജില്ലകളിലും ഗാർഹിക പീഡന പരാതികളുമായി എത്തുന്ന സ്ത്രീകൾക്ക് ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസേഴ്സിന്‍റെ സേവനം കാര്യക്ഷമമായി ലഭ്യമാകുന്നില്ല.
ഇവർ അവരുടെ അധികാരം കൃത്യമായി ഉപയോഗിച്ച് പരാതിയുമായി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പ് വരുത്തണമെന്ന് ചെയർപേഴ്സൺ നിർദേശിച്ചു. കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, ഇന്ദിര രവീന്ദ്രൻ, അഡ്വ. പാനൽ അംഗമായ അഡ്വ. സ്മിത ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
പോഷ് ആക്റ്റ്
ജോലിസ്ഥലങ്ങളിൽ സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് തടയുകയും അവർക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നത്.