

പ്രിയദർശിനി പദ്ധതിയിൽ തുടക്കത്തിൽ തന്നെ തർക്കം; പണം മുൻകൂറായി നൽകണമെന്ന് കെഎസ്ആർടിസി, മാസാവസാനം നൽകാമെന്ന് സർക്കാർ
file image
തിരുവനന്തപുരം: സ്ത്രീകൾ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ തുടക്കത്തിൽ തന്നെ തർക്കം. കെഎസ്ആർടിസിക്ക് മുൻകൂറായി പണം നൽകില്ലെന്ന സർക്കാർ നിലപാടാണ് തർക്കത്തിന് കാരണം. പദ്ധതിയുമായി മുന്നോട്ട് പോവണമെങ്കിൽ പണം മുൻകൂറായി നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കെഎസ്ആർടിസി. അല്ലെങ്കിൽ ഇത് ഇന്ധന സബ്സിടിയെ ബാധിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.
എന്നാൽ സീറോ ടിക്കറ്റ് നിരക്ക് പരിശോധിച്ച് മാസാവസാനം പണം നൽകാമെന്നാണ് സർക്കാർ നിലപാട്. എന്നാലിത് കോർപ്പറേഷനെ ബാധിക്കുമെന്നാണ് കെഎസ്ആർടിസി പറയുന്നത്. 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ 3 രൂപ 10 പൈസ കുറച്ചാണ് ഇന്ധന കമ്പനികൾ കെഎസ്ആർടിസിക്ക് ഇന്ധനം നൽകുന്നത്. പ്രിയദർശിനി പദ്ധതി വരുന്നതോടെ വരുമാന നഷ്ടം ഉണ്ടാകും.
ഇതോടെ നിലവിലെ സബ്സിഡി കമ്പനികൾ ഒഴിവാക്കുമോ എന്ന ആശങ്ക കെഎസ്ആർടിസിക്കുണ്ട്. ഒന്നെങ്കിൽ മുൻകൂറായി പണം നൽകണം. അല്ലെങ്കിൽ ഓരോ ദിവസവും ടിക്കറ്റുകൾ നോക്കി ചെലവായ തുക നൽകണം എന്നതാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഈ കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലേക്ക് സർക്കാര്‍ പോയിട്ടില്ല. കൂടുതൽ ചർച്ച നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.