
കോട്ടയം: ഗാന്ധി നഗർ സ്കൂൾ ഓഫ് നഴ്സിങ് കോളെജിൽ വിദ‍്യാർഥികളെ റാഗ് ചെയ്ത കേസിൽ 5 വിദ‍്യാർഥികൾ അറസ്റ്റിൽ. കോട്ടയം മുനിലാവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി. ശ്രിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. കോളെജിലെ ജൂനിയർ വിദ‍്യാർഥികളാണ് റാഗിങ്ങിന് ഇരയായത്. മൂന്നാം വർഷ വിദ‍്യാർഥികളാണ് അറസ്റ്റിലായത്.
കഴിഞ്ഞ 3 മാസമായി ഒന്നാം വർഷ വിദ്യാർഥികളെ റാഗിങ്ങിന്‍റെ പേരിൽ ഇവർ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ഒന്നാം വർഷ വിദ്യാർഥികളായ 3 പേർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ക്രൂരമായ പീഡനമാണ് ഇവർ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.
വിദ‍്യാർഥികളുടെ സ്വകാര‍്യ ഭാഗത്ത് ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിച്ചു ശരീരത്ത് വരഞ്ഞ് മുറിവുണ്ടാക്കിയ ശേഷം മുറിവുകളിൽ ലോഷൻ ഒഴിക്കുക, ഈ സമയം വേദനെയെടുത്ത് പുളയുമ്പോൾ വായിലും ശരീര ഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കുക, പിന്നീട് വിവസ്ത്രരാക്കി നിർത്തിയെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർഥികൾക്ക് മദ്യപിക്കുന്നതിനായി ജൂനിയർ വിദ്യാർഥികളിൽ നിന്ന് പിരിവെടുത്തിരുന്നതായും പരാതിക്കാർ പറയുന്നു. ക്രൂര പീഡനം തുടർന്നതോടെയാണ് ജൂനിയർ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് കേസെടുത്ത ഗാന്ധിനഗർ പൊലീസ് കർശന നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു.