

വേടൻ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
സ്വന്തം ലേഖകൻ
ദുബായ്: വേടനു പോലും അവാർഡ് നൽകിയെന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് നേടിയ വേടൻ പറഞ്ഞു. അതിനോടുള്ള തന്‍റെ പ്രതികരണം പാട്ടിലൂടെ നൽകുമെന്നും വേടൻ വ്യക്തമാക്കി. 23നു ദുബായ് അമിറ്റി കോളേജിൽ നടക്കുന്ന വേട്ട എന്ന സംഗീത പരിപാടിയെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് വേടന്‍റെ പ്രതികരണം.
അവാർഡ് കിട്ടിയതിൽ എന്തെങ്കിലും രാഷ്ട്രീയമുള്ളതായി വിശ്വസിക്കുന്നില്ല. കലയ്ക്കു കിട്ടിയ അംഗീകാരമായാണ് അവാർഡിനെ കരുതുന്നത്. തനിക്ക് രാഷ്ട്രീയമുണ്ട് എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ ആളായോ ഏതെങ്കിലും പ്രത്യേയ ശാസ്ത്രത്തിന്‍റെ ഭാഗമായോ പ്രവർത്തിക്കുന്ന ആളല്ല താൻ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ആളായി തന്നെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അവർക്കെന്തോ കുഴപ്പമുണ്ടെന്നാണ് അർഥം. താൻ സ്വതന്ത്രകലാകാരനാണ്. താൻ സംസാരിക്കുന്ന രാഷ്ട്രീയം കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഇപ്പോൾ സംസാരിക്കുന്നില്ലെന്നും വേടൻ പറഞ്ഞു.
അവാർഡിനെ തുടർന്നു നാട്ടിലുണ്ടാകുന്ന വിവാദങ്ങൾ ആസ്വദിക്കുകയാണ്. വിവാദങ്ങളും വിമർശനങ്ങളും ആണെങ്കിലും നമ്മളെ കുറിച്ച് ആളുകൾ മിണ്ടുന്നുണ്ടല്ലോ. ഇതൊരു പ്രമോഷനായി കണ്ടാൽ മതി. ഇങ്ങനെ ആളുകൾ പറയുമ്പോൾ തന്‍റെ പാട്ട് രണ്ടു പേരെങ്കിലും കൂടുതൽ കേൾക്കുമെന്നും വേടൻ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വേടനെ ചലച്ചിത്ര നിർമാതാവും യുഎഇയിലെ സംരംഭകനുമായ കണ്ണൻ രവി ആദരിക്കുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വേടനെ ചലച്ചിത്ര നിർമാതാവും യുഎഇയിലെ സംരംഭകനുമായ കണ്ണൻ രവി ആദരിച്ചു. ഈ മാസം 23നു ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ സംഗീത സന്ധ്യ. വൈകുന്നേരം 5 മുതൽ രാത്രി 10 വരെ നീളുന്ന പരിപാടിക്ക് വേട്ട എന്നാണ് പേരിട്ടിരിക്കുന്നത്. സംഗീതം കൊണ്ടുള്ള വേട്ടയാടലാണിതെന്നു വേടൻ പറഞ്ഞു. അജിത്ത് വിനായക ഫിലിംസ് ആണ് പരിപാടിയുടെ സംഘാടകർ. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റിൽ ലഭിക്കും.