

സൈബർ സാമ്പത്തിക തട്ടിപ്പ്; കോളെജ് വിദ്യാർഥികളെ ബോധവത്കരിക്കാൻ ആർബിഐ
തിരുവനന്തപുരം: സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോളെജ് വിദ്യാർഥികളെ ബോധവത്കരിക്കാൻ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). ഇതിന്റെ ഭാഗമായി ആർബിഐ തിരുവനന്തപുരം ഓഫിസിന് കീഴിൽ "റീലത്തോൺ 2026' എന്ന പേരിൽ സംസ്ഥാനതല ബോധവത്കരണ ക്യാംപെയ്നിന് തുടക്കമിട്ടു. സംസ്ഥാന പൊലീസ് മേധാവി രവത ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.
സൈബർ തട്ടിപ്പുകൾ ഗുരുതര സാമൂഹിക വെല്ലുവിളിയാണെന്നും സാമ്പത്തിക നഷ്ടങ്ങൾക്കപ്പുറം, ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസികാഘാതം, സമ്മർദം എന്നിവയാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ യഥാർഥ പ്രത്യാഘാതമെന്നും ഉദ്ഘാടന പ്രസംഗത്തിൽ രവത ചന്ദ്രശേഖർ പറഞ്ഞു.
വ്യാജ നിക്ഷേപ പദ്ധതികൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, അനധികൃത വായ്പാ ആപ്പുകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, മ്യൂൾ അക്കൗണ്ട് ശൃംഖലകൾ തുടങ്ങിയ സൈബർ ഭീഷണികളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ആർബിഐ റീലത്തോൺ 2026 ' മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കേരളത്തിലെ ഏകദേശം 150 കോളെജുകളിൽ സ്മാർട്ട് ബോറോയിങ്, സുരക്ഷിത ഡിജിറ്റൽ ബാങ്കിങ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വിദ്യാർഥികൾ അനധികൃത വായ്പാ ആപ്പുകൾ, മ്യൂൾ അക്കൗണ്ടുകൾ, സൈബർ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ ഹൈജീൻ തുടങ്ങിയ വിഷയങ്ങളിൽ ഹ്രസ്വ വിഡിയോകളും റീലുകളും തയാറാക്കി സമർപ്പിക്കും. വിവിധ ഘട്ടങ്ങളിലെ മൂല്യനിർണയത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ വർഷാവസാനം നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും.
മത്സരത്തിലെ ആദ്യ മൂന്ന് വിജയികൾക്ക് യഥാക്രമം 75,000, 50,000, 25,000 എന്നിങ്ങനെ സമ്മാനം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ കേരള-ലക്ഷദ്വീപ് ബാങ്കിങ് ഓംബുഡ്സ്മാൻ ഇ.ബി. ചിന്ദൻ, എസ്ബിഐ കേരള സർക്കിൾ ചീഫ് ജനറൽ മാനെജർ കെ.വി. ബംഗാരാജു എന്നിവർ പങ്കെടുത്തു.