

രാഹുൽ മാങ്കൂട്ടത്തിൽ
ന്യൂഡൽഹി: ആദ്യബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. രാഹുലിന്‍റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. അതേസമയം പരാതിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീംകോടതി നീക്കി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. ഹൈക്കോടതി വധിയിൽ ഇടപെടാൻ തങ്ങൾ താൽപ്പര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി.ദിനേശനും, കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ നീക്കം ചെയ്തതായി സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.