

ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
കൊച്ചി: റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ഈ ചാനലിന്‍റെ ലൈസൻസ് ചോദ്യം ചെയ്ത് കിറ്റെക്സ് കമ്പനി എംഡിയും ട്വന്‍റി20 പാർട്ടിയുടെ കോ-ഓർഡിനേറ്ററുമായ സാബു എം. ജേക്കബ് നൽകിയ ഹർജിയിലാണ് ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചത്.
എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരാണ് ഇൻഡോഏഷ്യൻ എന്ന കമ്പനിയുടെ ഡയറക്റ്റർമാർ. ചട്ടങ്ങൾ മറികടന്നാണ് ചാനലിന്‍റെ ലൈസൻസ് കൈമാറിയത് എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
നിലവിൽ ഡയറക്റ്റർമാർ എന്ന് പറയുന്നവർക്ക് നിയമപരമായി ചാനൽ നടത്താൻ അവകാശമില്ലെന്നും, ലൈസൻസ് കൈമാറിയ കാര്യം ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചില്ലെന്നും സാബു എം. ജേക്കബ് ഹർജിയില്‍ പറയുന്നു.
ചാനലിന്‍റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയതിന്‍റെ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഹർജിയിൽ ലൈസൻസ് ഉടമ എം.വി. നികേഷ് കുമാറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 2നകം വിശദീകരണം നൽകാനാണ് നിർദേശം. ആ രേഖകൾ പരിശോധിച്ച ശേഷം നിയമാനുസൃതമായ ഉചിത നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നല്‍കി.