20 രൂപ ഊണ് ഓർമയാകും; സബ്സിഡി ഇല്ല, ജനകീയ ഹോട്ടലുകൾ പകുതിയും പൂട്ടി

കൊവിഡ് കാലത്ത് ഒരു ഊണിന് പത്ത് രൂപ വീതം സർക്കാർ സബ്സിഡി നൽകിയിരുന്നത് ഇപ്പോൾ ഇല്ല. 10.90 രൂപ എന്ന നിരക്കിൽ ജനകീയ ഹോട്ടലുകൾക്ക് നൽകിയിരുന്ന അരിയും പിൻവലിച്ചു
20 രൂപ ഊണ് ഓർമയാകും; സബ്സിഡി ഇല്ല, ജനകീയ ഹോട്ടലുകൾ പകുതിയും പൂട്ടി

20 രൂപ ഊണ് ഓർമയാകുന്നു.

Representative image

Updated on

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പാക്കിയ 20 രൂപ ഊണ് പദ്ധതി തകരുന്നു. പദ്ധതി നടപ്പാക്കിയിരുന്ന 1198 ജനകീയ ഹോട്ടലുകളിൽ 543 എണ്ണം പൂട്ടിക്കഴിഞ്ഞു. 655 എണ്ണമാണ് ഇനി ശേഷിക്കുന്നത്.

കുറഞ്ഞ നിരക്കിൽ ഊണ് കൊടുക്കാൻ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിരുന്ന സബ്സിഡി നിർത്തലാക്കിയതാണ് പദ്ധതിയുടെ തകർച്ചയ്ക്കു കാരണം. കൊവിഡ് കാലത്ത് ഒരു ഊണിന് പത്ത് രൂപ വീതം സർക്കാർ സബ്സിഡി നൽകിയിരുന്നു.

ഇതുകൂടാതെ, 10.90 രൂപ എന്ന നിരക്കിൽ ജനകീയ ഹോട്ടലുകൾക്ക് നൽകിയിരുന്ന അരിയും പിൻവലിച്ചു. ഹോട്ടൽ ഒന്നിന് 600 കിലോഗ്രാം അരി വീതം പ്രതിമാസം നൽകിയിരുന്നതാണ്.

സബ്സിഡിയും കുറഞ്ഞ നിരക്കിലുള്ള അരിയും കിട്ടാതായതോടെ ഹോട്ടൽ ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ ഊണ് കൊടുക്കാൻ പറ്റാതെയായി. ഇങ്ങനെയാണ് മിക്കവരും ഹോട്ടൽ പൂട്ടി കച്ചവടം അവസാനിപ്പിച്ചത്. ചിലരൊക്കെ സാധാരണ ഹോട്ടലുകളാക്കി മാറ്റുകയും ചെയ്തു.

സ്ത്രീ ശാക്തീകരണത്തിലും വലിയ തിരിച്ചടിയാണ് ഈ പദ്ധതിയുടെ തകർച്ചയിലൂടെ നേരിടുന്നത്. പദ്ധതിയുടെ തുടക്കത്തിൽ അയ്യായിരത്തിലധികം വനിതാ സംരംഭകർ ജനകീയ ഹോട്ടലുകളിൽ പങ്കാളികളായിരുന്നു. 2023ൽ 33.6 കോടി രൂപ വരെ സർക്കാർ സബ്സിഡി അനുവദിച്ചിരുന്നതാണ് ഇപ്പോൾ പൂർണമായി ഇല്ലാതായിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com