
ബിവറേജസ് ഗോഡൗണിൽ കത്തി നശിച്ചത് അഞ്ച് കോടി രൂപയുടെ മദ്യം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് അഞ്ച് കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക വിലയിരുത്തൽ.
ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്. 5000 കെയ്സ് മദ്യം പൂർണമായി നഷ്ടപ്പെട്ടു. ബിയർ സൂക്ഷിക്കുന്ന ഭാഗത്തേക്ക് തീ പടർന്നില്ലെന്നാണ് വിവരം.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഔട്ട്‌ലെറ്റുകളിൽ വിതരണം ചെയ്യാൻ സാക്ഷിച്ചിരുന്ന മദ്യമാണ് തീപിടിത്തത്തിൽ നശിച്ചത്.
ചങ്ങനാശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഗോഡൗണിന് സമീപത്തായി മദ്യ നിർമാണ യൂണിറ്റുമുണ്ട്. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടന്നിരുന്നു. അവിടെ നിന്നും തീ പടർന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം