

ശ്വേത മേനോൻ
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. അമ്മയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ബിജെപി ഉടപെടുന്നു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അനാവശ്യമായി പാർട്ടിയെ ഇക്കാര്യത്തിൽ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. ഇടനിലക്കാരെ ഉപയോഗിച്ച് കോടികൾ കൊടുത്ത് സിനിമാക്കാരെ ആരെയും വശത്താക്കേണ്ട ഗതികേട് ബിജെപിക്കില്ല. സിനിമയിൽ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം ബിജെപിയിലേക്ക് വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മാത്രമല്ല, ശ്വേത മേനോൻ ബിജെപിക്കാരിയല്ലെന്നും സുരേഷ് വ്യക്തമാക്കി. അവർ ദേശീയവാദിയും മോദി ഭക്തയുമായിരിക്കാം. എന്നാൽ ബിജെപി അംഗമല്ല. മുൻപ് ഇന്നസെന്‍റ് അമ്മ പ്രസിഡന്‍റായിരുന്നപ്പോൾ സിപിഎം സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നില്ലെന്നും രമേശ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും കോൺഗ്രസിനെതിരെ ബിജെപി രംഗത്തുവന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിന് അതീതമായി സംഘടനയുടെ കാര്യങ്ങളിൽ ബിജെപി എപ്പോഴും മാന്യത പാലിച്ചിട്ടുണ്ടെന്നും സുരേഷ് ഓർമിപ്പിച്ചു.