

വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്ന് രൂപയാക്കി സ്വകാര്യ ബസുകൾ; നടപടിയെടുക്കുമെന്ന് എംവിഡി
കൽപ്പറ്റ: വയനാട്ടിൽ വിദ്യാർഥികളുടെ കൺസഷൻ ചാർജ് മൂന്നു രൂപയാക്കി വർധിപ്പിച്ച് സ്വകാര്യ ബസുകൾ. യാതൊരു സർക്കാർ നിർദേശങ്ങളും ഇല്ലാതെയാണ് കൺസഷൻ ചാർജ് വർധിപ്പിച്ചിരിക്കുന്നത്. കൽപ്പറ്റയിൽ നിന്ന് മുട്ടിൽ, ബത്തേരി, വടുവൻചാൽ എന്നീ റൂട്ടുകളിലുള്ള ബസുകളിലെല്ലാം വിദ്യാർഥികളിൽ നിന്ന് അധികചാർജ് ഈടാക്കി.
പ്രിയദർശിനി പദ്ധതി മൂലം സമ്മർദത്തിൽ ആയ സാഹചര്യത്തിലാണ് കൺസഷൻ ചാർജ് വർധിപ്പിച്ചതെന്നാണ് ബസ് ഉടമസ്ഥർ പറയുന്നത്. വിദ്യാർഥി സംഘടനകൾ സ്വകാര്യ ബസുകളുടെ അനിധികൃത നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
കൺസഷൻ നിരക്കുകളിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും നിരക്ക് വർധന നിയമവിരുദ്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികൾ പരാതി നൽകിയാൽ നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
ബസ് ഉടമകൾ അധിക ചാർജ് വാങ്ങുന്നതിൽ നിന്ന് പിന്മാറണമെന്ന് കെസ് യു ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐ ആർടിഒക്ക് പരാതിപ്പെടുമെന്നും വ്യക്തമാക്കി.