

തന്ത്രി കണ്ഠര് രാജീവര്
ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവര് സുപ്രീം കോടതിയിൽ. കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദേവപ്രശ്നത്തിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണം. കേരളത്തിലെ സ്ത്രീ സമൂഹം യുവതീ പ്രവേശനത്തോട് സഹകരിക്കുന്നുണ്ടെന്നും തന്ത്രി പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം 23 വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. തന്ത്രി കണ്ഠര് രാജീവര് ഈ കേസിലെ പ്രധാന കക്ഷിയാണ്.
അതേസമയം, ആചാരങ്ങളിൽ അവസാന തീരുമാനം കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം ഉയർത്തുന്നത്. ഇക്കാര്യം അവർ കോടതിയിൽ സമർപ്പിച്ച വാദത്തിൽഡ പ്രതിപാതിക്കുന്നു. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരത്തിന്‍റെ നിലപാട്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു.