
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നടപടിയെടുത്തത് അറിയാത്തവരല്ല കമന്‍റിടുന്നത്; പാർവതിക്കെതിരേ മന്ത്രിയുടെ പരോക്ഷ വിമർശനം
തിരുവനന്തപുരം: നടി പാർവതി തിരുവോത്തിവനെതിരേ പരോക്ഷ വിമർശനവുമായി സാസ്ക്കാരിക മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി വിമർശിച്ചു.
സിനിമ നയം വന്നതും നിയമനിർമാണം നടത്തിയതും കോൺക്ലേവ് നടത്താൻ തീരുമാനിച്ചതുമെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഭാഗമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഇതൊന്നും അറിയാത്തവരല്ല പല തരത്തിലുള്ള കമന്‍റുകളും പറയുന്നതെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയിൽ സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കിയതിൽ വിമർശനവുമായാണ് നടി പാർവതി രംഗത്തെത്തിയിരുന്നത്.
'അഞ്ച് വർഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ? എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതിൽ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ, സിനിമാ മേഖലയിൽ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങൾ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്‍റെ ലക്ഷ്യം, അല്ലേ? അതിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോൾ സംഭവിക്കുന്നത്? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോർട്ട് സമർപ്പിച്ചിട്ട് ആകെ അഞ്ചര വർഷമല്ലേ ആയുള്ളൂ' എന്നാണ് മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാമിൽ കമന്‍റായി പാർവതി ചോദിച്ചിരുന്നു.