മോൻസ് ജോസഫിന് തുറന്ന കത്തും 10 ചോദ്യങ്ങളുമായി സജി മഞ്ഞക്കടമ്പിൽ

മകളെ പിൻഗാമി ആയി രാഷ്ട്രീയത്തിൽ ഇറക്കുവാനുള്ള വളഞ്ഞ വഴി മോൻസ് നടത്തുന്നു എന്നും സജി ആരോപിച്ചു
മോൻസ് ജോസഫിന് തുറന്ന കത്തും 10 ചോദ്യങ്ങളുമായി സജി മഞ്ഞക്കടമ്പിൽ
സജി മഞ്ഞക്കടമ്പിൽ വാർത്താ സമ്മേളനത്തിൽ
Updated on

കോട്ടയം: കടുത്തുരുത്തി എംഎൽഎയും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനുമായ മോൻസ് ജോസഫിനെതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. കേരള കോൺഗ്രസിന്റെ അന്തകനായ മോൻസ് ജോസഫ് എന്നാണ് സജി എംഎൽഎയെ വിശേഷിപ്പിച്ചത്. മകളെ പിൻഗാമി ആയി രാഷ്ട്രീയത്തിൽ ഇറക്കുവാനുള്ള വളഞ്ഞ വഴി മോൻസ് നടത്തുന്നു എന്നും സജി ആരോപിച്ചു.

ഏറ്റവും കൂടുതൽ വിദേശ പര്യടനം നടത്തുന്ന എംഎൽഎ എന്ന് ആളുകൾ വിശേഷിപ്പിക്കുന്ന മോൻസ് തന്റെ ആസ്തി ബാധ്യതകൾ വെളിപ്പെടുത്തണമെന്നും സജി ആവശ്യപ്പെട്ടു. മോൻസിനായി തുറന്ന കത്തും 10 ചോദ്യങ്ങളും ഇദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.

തുറന്ന കത്തും 10 ചോദ്യങ്ങളും ഇങ്ങനെ:

മിസ്റ്റർ മോൻസേ.. ഉത്തരവും മറുപടിയും പ്രതീക്ഷിക്കുന്നു.

(1) സജി മഞ്ഞക്കടമ്പൻ പാർട്ടിയിൽ നിന്ന് എല്ലാം നേടിയ ശേഷം പാർട്ടിയെ വഞ്ചിച്ചു പോയി എന്ന് താങ്കൾ പാർട്ടി വേദികളിലും യുഡിഎഫ് വേദികളിലും നിരന്തരം പ്രസംഗിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

(2) കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് യുഡിഎഫ് ജില്ലാ ചെയർമാനും, ഇടുക്കി ജില്ലാ പ്രസിഡന്റും, എറണാകുളം ജില്ല പ്രസിഡന്റും യുഡിഎഫ് ജില്ലാ കൺവീനർമാരും ആയപ്പോൾ കേരള കോൺഗ്രസ് (എം) യുഡിഎഫ് വിട്ട സാഹചര്യത്തിൽ പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്ന എന്നെ എന്ത് അയോഗ്യതയുടെ പേരിലാണ് മാറ്റിനിർത്തി യുഡിഎഫ് സംസ്ഥാന സമിതി അംഗമായ താങ്കൾ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത് ?

(3) ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട ശേഷം പാലായിൽ നിന്നുകൊണ്ട് ശക്തമായി കേരള കോൺഗ്രസ് (എം )നെ നേരിട്ട് യുഡിഎഫിന് വേണ്ടി പോരാടിയ ജില്ലാ പ്രസിഡന്റായിരുന്ന എന്നെ ഒഴിവാക്കി മറുപക്ഷത്ത് നിന്ന പ്രിൻസ് ലൂക്കോസിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പാർട്ടിയിൽ കൊണ്ടുവന്നത് എന്ത് കച്ചവടത്തിന്റെ ഭാഗമാണ് ?

(4) കാലങ്ങളായി പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ആരാണോ അയാൾ ഇലക്ഷൻ കമ്മറ്റിയുടെ കൺവീനറും, ഡിസിസി പ്രസിഡന്റ് ചെയർമാനും ആകുന്ന രീതി മാറ്റി എന്നെ ഒഴിവാക്കി താങ്കൾ ഇലക്ഷൻ കമ്മിറ്റി കൺവീനർ സ്ഥാനം ഏറ്റെടുക്കുകയും, സ്ഥാനാർത്ഥിയുടെ നോമിനേഷൻ പാനലിൽ നിന്ന് പോലും എന്നെ ഒഴിവാക്കിയത് എന്ത് അയോഗ്യതയുടെ പേരിലാണ്..?

(5) 2023 നവംബർ 9 -10 തീയതികളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ചരിത്രത്തിൽ ആദ്യമായി പാലാ നെല്ലിയാനി ലൈൻസ് ക്ലബ്ബിൽ 400 അംഗങ്ങളെ അണിനിരത്തി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ക്യാമ്പ് സംഘടിപ്പിക്കുകയും ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രഖ്യാപിക്കാൻ നിശ്ച്ചയിച്ചിരുന്ന ജില്ലാ പദയാത്രയെ പൊളിക്കാൻ വേണ്ടിയല്ലേ താങ്കൾ റബർ മേഖലയെ ഒഴിവാക്കിക്കൊണ്ട് മുൻകൂട്ടി കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് റബർ മാർച്ച് പ്രഖ്യാപിച്ചത് ?

(6) പോഷക സംഘടനകളുടെ തെരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആകേണ്ടത് പാർട്ടിയുടെ സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം ആയിരിക്കേണ്ട സ്ഥാനത്ത് അദ്ദേഹത്തെ മാറ്റി റിട്ടേണിങ്ങ് ഓഫീസറുടെ ചുമതല താങ്കൾ ഏറ്റെടുത്ത് കെ.എസ്.സി ഭാരവാഹി ആകാനുള്ള യോഗ്യത ആയി റബർ മാർച്ചിൽ കടുത്തുരുത്തിയിൽ നിന്നും കോട്ടയം വരെ പൂർണമായി നടന്ന ആളുകൾ കൈ പൊക്കാൻ ആവശ്യപ്പെടുകയും പിതാവ് എന്ന നിലയിൽ താങ്കൾക്ക് മരുന്ന് കൃത്യസമയത്ത് നൽകുവാനും, വെള്ളം നൽകുവാനും, ഡ്രസ്സ് മാറ്റാൻ സഹായിക്കാനുമായി മകളെ കൂടെ കുട്ടിയ ശേഷം ആദ്യമായി കെ.എസ്.സിയുടെ യോഗത്തിലേക്ക് എത്തിച്ച് കൈപൊക്കികുകയും ചെയ്തത് മകളെ പിൻഗാമി ആയി രാഷ്ട്രീയത്തിൽ ഇറക്കുവാനുള്ള ബോധപൂർവ്വമായ വളഞ്ഞ വഴി ആയിരുന്നില്ലേ?

(7) കടുത്തുരുത്തിയിൽ നിന്നും രാവിലെ എട്ടിന് ആരംഭിച്ച് 30 കിലോമീറ്റർ നടന്നു വൈകിട്ട് 5ന് കോട്ടയം തിരുനക്കരയിൽ എത്തുമെന്ന് പ്രഖ്യാപിച്ച റബർ മാർച്ച് പാതിവഴിയിൽ നിർത്തി പ്രവർത്തകരെ ബസ്സിൽ കയറ്റിയും മോൻസ് ഉൾപ്പെടെ നേതാക്കൾ കാറിൽ സഞ്ചരിച്ചും തിരുനക്കരയിൽ എത്തി കഷ്ടിച്ച് 400 പേർ മാത്രം പങ്കെടുത്ത യോഗത്തിൽ ഉദ്ഘാടകനായി പ്രതിപക്ഷ നേതാവിനെ എത്തിച്ച് അപമാനിച്ച താങ്കളുടെ മാർച്ചിൽ ഒരാളെങ്കിലും മുഴുവൻ സമയം നടന്നവരുണ്ടൊ ?

(8) കേരള കോൺഗ്രസ് പിളർന്നപ്പോൾ കെ.എം മാണിയുടെ സന്തത സഹചാരിയും ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപവും ആയിരുന്ന സി.എഫ് തോമസിനെ ചെയർമാൻ ആക്കാതിരിക്കാൻ കേസിന്റെ കാര്യം പറഞ്ഞ് ബോധപൂർവ്വം ഒഴിവാക്കിയത് താങ്കളുടെ മാണി വിഭാഗത്തോടുള്ള വിവേചനത്തിന്റെ തെളിവ് അല്ലേ?

(9) കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം മാണി വിഭാഗത്തിൽ നിന്ന് വന്നവർ ആകണമെന്ന മാനദണ്ഡം ഉണ്ടാക്കി യുത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന എന്നെ അന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് ആകുകയും അങ്ങയുടെ ബിനാമി ഇടപാടുകളിലും, സ്വകാര്യ ഇടപാടുകളിലും പങ്കാളിയായിരുന്ന മൂവർ സംഘത്തിൽപ്പെട്ട ഇപ്പോൾ പാർട്ടിയുടെ ജില്ലാ പ്രസിഡണ്ടാക്കിയിരിക്കുന്ന ജയ്സൺ ജോസഫിനെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടാക്കാൻ താങ്കൾ നിർബന്ധം പിടിച്ചിരുന്നുവെങ്കിലും മാണി വിഭാഗത്തിൽ നിന്നും എന്നോടൊപ്പം വന്ന ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മുതിരമലയെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടാക്കണം എന്ന എൻ്റെയും ജോയി എബ്രഹാമിന്റെയും നിർബന്ധത്തിന് പി.ജെ ജോസഫ് വഴങ്ങിയതിനാൽ അങ്ങയുടെ പെട്ടി പിടുത്തക്കാരനെ യൂത്ത് പ്രസിഡൻറ് ആക്കാൻ സാധിക്കാത്ത അന്നുമുതൽ താങ്കൾ എന്നോട് കാട്ടിയ ശത്രുത അല്ലേ മുകളിൽ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി?

(10) 2023ല്‍ നടന്ന പാർട്ടി തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പ്രസിഡണ്ടായിരുന്ന എന്നെ നീക്കി താങ്കളുടെ ബിനാമിയും സ്വാകാര്യ ഇടപാടുകളിലെ സുഹൃത്തും ആയ ഇപ്പോൾ ജില്ലാ പ്രസിഡണ്ടാക്കിയിരിക്കുന്ന ബിനാമിയെ പ്രസിഡണ്ടാക്കാൻ താങ്കൾ നടത്തിയ വിലകുറഞ്ഞ കളികൾ പാർട്ടിയിലും നാട്ടിലും പാട്ടാണ്,

മേൽപ്പറഞ്ഞ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ എന്റെ ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറിയായി അങ്ങയുടെ ബിനാമി ആയ ഇപ്പോഴത്തെ പ്രസിഡന്റിനെ അങ്ങയുടെ നിർബന്ധപ്രകാരം നിയമിച്ച് അന്നുതന്നെ എൻ്റെ മുകളിൽ സൂപ്പർ പ്രസിഡണ്ടാക്കി താങ്കൾ വാഴിക്കുകയും ചെയ്ത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റായി ബിനാമിയെ നിയമിക്കുകയും എന്നെ ഇലക്ഷൻ രംഗത്തുനിന്നും പൂർണമാക്കി ഒഴിവാക്കൻ വേണ്ടിയായിരുന്നുവെന്ന് അരി ആഹാരം കഴിക്കുന്ന ഏവർക്കും ബോധ്യമുണ്ട്, ഈ പച്ച ആയ യാഥാർത്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ എന്നെ അപമാനിച്ച് വെടക്കാക്കി തനിക്കാക്കുവാനുള്ള ദുരുദ്ദേശപരമായ നീക്കങ്ങൾ നടത്തിയ താങ്കൾ അല്ലേ യഥാർത്ഥത്തിൽ കേരള കോൺഗ്രസ് പാർട്ടിയെ വഞ്ചിച്ചത് ?

സാധാരണ കുടുംബത്തിൽ റേഷൻ കടക്കാരന്റെ മകനായി ജനിച്ചുവളർന്ന് കെഎം മാണി സാറിന്റെ രാഷ്ട്രീയ കരുനീക്കത്തിന്റെ ഫലമായി അബദ്ധത്തിൽ എംഎൽഎ ആയ മോൻസ് ജോസഫിന് ഇപ്പോൾ കോടികളുടെ ആസ്തി ഉണ്ട് എന്ന് രാഷ്ട്രീയ എതിരാളികൾ പറയുന്നതിൽ എന്തെങ്കിലും കഥയുണ്ടോ? ഏറ്റവും കൂടുതൽ വിദേശ പര്യടനം നടത്തുന്ന എംഎൽഎ എന്നാണ് അങ്ങയെ ആളുകൾ വിശേഷിപ്പിക്കുന്നതും കോടികളുടെ സമ്പാദ്യമുണ്ട് എന്നാണ് അതിലൂടെ ആരോപിക്കുന്നതും. ആയതിനാൽ അങ്ങയുടെ ആസ്തി ബാധ്യതകൾ വെളിപ്പെടുത്താൻ അങ്ങ് തയ്യാറാണോ?

കേരള കോൺഗ്രസിനെ വഞ്ചിച്ചു എന്ന് പറയുന്ന ഞാൻ, പിതാവ് എനിക്ക് നേടിത്തന്ന വസ്തുക്കൾ നഷ്ടപ്പെടുത്തി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ് എന്ന് എനിക്ക് പറയാൻ സാധിക്കും. ആയതിനാൽ എൻ്റെ ആസ്തി ബാധ്യതകൾ വെളിപ്പെടുത്താനും തയ്യാറാണ് അങ്ങ് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സ്നേഹത്തോടെ സജി മഞ്ഞക്കടമ്പിൽ.

കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷർ റോയി ജോസ്. സംസ്ഥാന സെക്രട്ടറി മോഹൻദാസ് അമ്പലാറ്റിൽ, ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com