

എൽഡിഎഫ് സർക്കാരിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും രൂക്ഷമായ ഭാഷയിൽ പരിഹാസവുമായി നടനും കോൺഗ്രസ് അനുഭാവിയുമായ സലീം കുമാർ. കേരളത്തെ അമെരിക്കയോട് ഉപമിച്ചതിനെയും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന അവകാശവാദത്തെയും അടക്കം സലീം കുമാർ പരിഹസിച്ചു. മെസി കേരളത്തിലെത്തുമെന്ന കായിക മന്ത്രിയുടെ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ച് തള്ളി.
"അഞ്ചാറു മാസം മുൻപേ മുഖ്യമന്ത്രിയുടെ ഒരു വാർത്താ സമ്മേളനത്തിൽ ഒരു കാര്യം പറഞ്ഞു. തന്‍റെ സുഹൃത്തിന്‍റെ മകൻ കേരളത്തിലെത്തിയപ്പോൾ ഇത് അമെരിക്ക പോലെ ഉണ്ടല്ലോ എന്ന് പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാലും അത് ആരായിരിക്കും അങ്ങനെ പറഞ്ഞത് എന്നാലോചിച്ച് ഞാനവനെ കണ്ടെത്തി. ഇപ്പോഴവൻ ഊളം പാറയിലാണ്. എന്താ കാര്യം എന്ന് അന്വേഷിച്ചപ്പോൾ അവന്‍റെ അച്ഛൻ പറഞ്ഞു. കേരളം അമെരിക്ക പോലെ ഉണ്ടെന്ന് പറഞ്ഞതോടെ മകന്‍റെ മാനസിക നില തകരാറിലായതായി മനസിലാവുകയായിരുന്നെന്ന്.
പിന്നൊരു വാർത്താ സമ്മേളനത്തിൽ കേരളത്തിൽ പണം മുടക്കാൻ ഒരു വ്യവസായി വന്നിട്ടുണ്ടെന്ന്. മുഖ്യമന്ത്രി വിചാരിച്ചു വളരെ നിസ്സാര പൈസ മുടക്കാൻവേണ്ടിയായിരിക്കുമെന്ന്. വ്യവസായിക്ക് പേരില്ലകേട്ടോ. എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൂന്നു ലക്ഷം കോടിയാണെന്ന് പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ഞെട്ടി. ഞെട്ടിയിട്ട് ചോദിച്ചു, എന്താണ് ഇത്രയും തുക മുടക്കാൻ കാരണമെന്ന്. അപ്പോൾ അയാൾ പറഞ്ഞത്ര, വ്യവസായ സൗഹൃദം, ലോകത്ത് ഇത്രയുമുള്ള സ്ഥലം വേറയില്ലെന്ന്. അയാളെയും അന്വേഷിച്ച് ഞാൻ പോയി. ആ പയ്യൻ കിടന്നില്ലേ, അതേ സ്ഥലത്ത് തൊട്ടപ്പുറത്തെ കട്ടിലിൽ ആ വ്യവസായിയും ഉണ്ട്.
അങ്ങനെ ഓരോ ദിവസംതോറും ഓരോ തള്ള്. കായിക മന്ത്രിയുടെ പേരിൽ വേറൊരു തള്ള്. നിങ്ങളൊക്കെ കേട്ടു കാണും. 'മെസി വരും കേട്ടോ'. മെസി ഇവിടെ കലൂർ സ്റ്റേഡിയത്തിൽ വരും. എന്നിട്ട് കൈരളി ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കുമെന്നൊക്കെ. മെസി ഇവിടെ ഇന്ത്യയിൽ വരികയും ചെയ്തു. ആന്ധ്രാപ്രദേശിൽവന്നു, ബോംബെയിൽ വന്നു, ഡൽഹിയിൽ വന്നു. അപ്പോൾ ഞാൻ മെസിയോട് ചോദിച്ചു, 'എന്താണ് കാരണം? അപ്പോൾ മെസി പറഞ്ഞു. "ഒന്നും തോന്നരുത്, കേരളീയരോട് ദേഷ്‍യമുണ്ടായിട്ടല്ല, എന്‍റെ അടുത്ത് 8 ബാലൺദ്യോർ പുരസ്‌കാരമുണ്ട്. എട്ടും സ്വർണ പന്തുകളാണ്. അയ്യപ്പസ്വാമിയുടെ സ്വർണംകട്ട ഇവന്മാർ എന്‍റെ ബാലൺദ്യോർ പുരസ്‌കാരം വെറുതെ വെക്കുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യിക്കാൻ ചേട്ടാ മറ്റാരുണ്ട്, എൽഡിഎഫ് അല്ലാതെ', എന്ന്. അപ്പൊ മെസിയോട് നിങ്ങൾക്കൊന്നും തോന്നരുത്. അദ്ദേഹം പാവമാണ്.
ഇത്രയും നാൾ സതീശൻ ചേട്ടനെ വെറും എംഎൽഎയായി അയച്ച് നമ്മൾ ഇത്തവണ കേരളത്തെ നയിക്കാനായിട്ടാണ് പറഞ്ഞു വിടുന്നത്. അപ്പോൾ ശക്തമായ ഭൂരിപക്ഷം, ഞാൻ എണ്ണമൊന്നും പറയുന്നില്ല, നമ്മളെക്കൊണ്ട് ആവുന്ന രീതിയിലുള്ള ഭൂരിപക്ഷം കൊടുത്ത് അദ്ദേഹത്തെ വമ്പിച്ച വോട്ടിന് ജയിപ്പിക്കണം' സലിം കുമാർ പറഞ്ഞു.