
ജില്ലാ പ്രോജക്റ്റ് കോഓർഡിനേറ്റർ പദവിയിൽ നിന്ന് ബിനോയ് കെ. ജോസഫിനെ മാറ്റി
സ്വന്തം ലേഖിക
കൊച്ചി: സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ എറണാകുളം ജില്ലാ പ്രോജക്റ്റ് കോഓർഡിനേറ്റർ ബിനോയ് കെ. ജോസഫിനോട് എത്രയും പെട്ടെന്ന് മാതൃവകുപ്പിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്റർ. കാലാവധി അവസാനിച്ചിട്ടും ബിനോയ് കെ. തോമസ് പദവിയിൽ തുടരുന്നതായി മെട്രൊ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.
എറണാകുളം തണ്ടേക്കാട് ജമാ-അത്ത് എച്ച് എസ്എസ്എസിലെ അധ്യാപകനായ ബിനോയ് കെ. ജോസഫിനോട് എത്രയും പെട്ടെന്ന് മാതൃവകുപ്പിലേക്ക് മടങ്ങണമെന്ന് സർക്കാർ നിർദേശം ലഭിച്ച സാഹചര്യത്തിലാണ് പ്രോജക്റ്റ് ഡയറക്റ്ററുടെ നടപടി. എറണാകുളം ജില്ല പ്രോജക്റ്റ് കോഓർഡിനേറ്ററുടെ അധിക ചുമതല ജില്ലാ പ്രോഗ്രാം ഓഫിസറായ ജോസഫ് വർഗീസിന് കൈമാറിയതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബിനോയ് കെ. ജോസഫിന്‍റെ പ്രോജക്റ്റുമായുള്ള ബാധ്യതകൾ തീർത്ത് മാതൃവകുപ്പിൽ ഹാജരാകാനാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം കോഓർഡിനേറ്ററായി തുടരുന്ന ബിനോയിയുടെ ഡെപ്യൂട്ടേഷൻ കാലാവധി 2025 മാർച്ചിൽ അവസാനിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച ഉത്തരവ് പൂഴ്ത്തി അതേ പദവിയിൽ തന്നെ തുടരുകയായിരുന്നു.
പെരുമ്പാവൂർ തണ്ടേക്കാട് ജമാ അത്ത് സ്കൂളിൽ അധ്യാപകനായിരിക്കെ ബിനോയ് കെ. ജോസഫിനെതിരേ 2017ൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിദ്യാർഥികളോട് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതെത്തുടർന്ന് സ്കൂൾ മാനെജ്മെന്‍റ് ഇയാളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടതി വിധിയുടെ ബലത്തിൽ സ്കൂളിൽ പ്രവേശിക്കാനെത്തിയ ബിനോയെ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് സമഗ്ര ശിക്ഷാ കേരള എറണാകുളം കോഓർഡിനേറ്ററായി ഡെപ്യൂട്ടേഷൻ ലഭിച്ചത്.
അധികാരത്തിലിരുന്ന കാലയളവിൽ ഇയാൾ സഹ പ്രവർത്തകർക്ക് അനാവശ്യ ജോലി സമ്മർദം നൽകിയിരുന്നതായും പരാതിയുണ്ടായിരുന്നു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടും പരാതികൾ നിലനിൽക്കുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാർഥികളുടെ പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് സമഗ്ര ശിക്ഷാ കേരള പദ്ധതി നടപ്പിലാക്കി വരുന്നത്. കൂടാതെ, സ്കൂള്‍ വിദ്യാഭ്യാസത്തിലെ സാമൂഹികവും ലിംഗപരവുമായ വിടവുകള്‍ നികത്തല്‍; സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ എല്ലാ തലങ്ങളിലും തുല്യതയും ഉള്‍പ്പെടുത്തലും ഉറപ്പാക്കലും ലക്ഷ്യങ്ങളിൽപ്പെടുന്നു. എന്നാൽ, വിവിധ സ്കൂളുകളിൽ വിദ്യാർഥികളോട് മോശമായി പെരുമാറിയവരാണ് പദ്ധതിയുടെ ഭാഗമായി വരുന്നതെന്നും ആരോപണമുണ്ട്.