

ചന്ദനവും (ഇടത്ത്) മൈലാഞ്ചിയും (വലത്ത്).
തിരുവനന്തപുരം: മൈലാഞ്ചിയെന്ന് കരുതി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ വളപ്പിൽ നിന്ന ചന്ദനമരം മുറിച്ച് കരാർ തൊഴിലാളികൾ. നന്ദൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്യാന്‍റീനിന്‍റെ അറ്റകുറ്റപ്പണികൾക്കായാണ് വ്യാഴാഴ്ച തൊഴിലാളികൾ എത്തിയത്. ക്യാന്‍റീന് സമീപത്ത് ചേർന്നുനിന്ന ചന്ദനമരത്തിന്‍റെ ഒരു വലിയ ശിഖരം അപകടകരമായ രീതിയിൽ താഴേക്ക് വീഴാറായ നിലയിലായിരുന്നു. ഇത് മുറിക്കുകയാണെന്ന് കരാറുകാരനെ അറിയിച്ച ശേഷമാണ് മുറിച്ചത്.
സംശയം തോന്നിയ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ചന്ദനമാണ് മുറിച്ചതെന്ന് മനസിലായത്. പിന്നാലെ തടികൾ ജീവനക്കാർ സ്ട്രോങ് റൂമിലേക്ക് മാറ്റി. ചന്ദനമരത്തിന്‍റെ ഇലകൾ ചെറുതായതുകൊണ്ടും മൈലാഞ്ചി ഇലകളോട് സാമ്യമുള്ളതുകൊണ്ടും തൊഴിലാളി ഇത് മൈലാഞ്ചിയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നെന്ന് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
അറിയാതെ മുറിച്ചതാണെന്നാണ് വിവരമെന്നും മുറിച്ച ഭാഗം ദേവസ്വം ബോർഡ് സംരക്ഷണത്തിലേക്ക് മാറ്റിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. നടപടിയുടെ ഭാഗമായി കരാറുകാരനും ജീവനക്കാരുമുൾപ്പടെ പേരെഴുതി മഹസർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.