പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ട് സന്ദീപ് വാര്യർ: സ്വാഗതം ചെയ്ത് ലീഗ് നേതാക്കൾ

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Sandeep Warrier meets Panakkadethi League leaders: League leaders welcome
പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ട് സന്ദീപ് വാര്യർ : സ്വാഗതം ചെയ്ത് ലീഗ് നേതാക്കൾ file
Updated on

പാലക്കാട്: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. കെപിസിസിയുടെ നിർദേശത്തിന് പിന്നാലെയാണ് സന്ദീപിന്‍റെ സന്ദർശനം. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിന് ഊഷ്മള സ്വീകരണം നൽകി. എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കെപിസിസി സെക്രട്ടറി വി. ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട്‌ ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്‌, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.

മുസ്ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്‍റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് പറഞ്ഞു.

മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്‍റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകൾ മാറ്റി മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്ത്യാ മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com