തിരുവനന്തപുരം: അനുനയ നീക്കത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടു. കഴിഞ്ഞ യുഡിഎഫ് യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിലെ അതൃപ്തി ചെന്നിത്തല പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സന്ദർശനം. ചെന്നിത്തലയുമായി ഒരു പ്രശ്നവുമില്ലെന്നും ഞങ്ങൾ തമ്മിൽ സഹോദര ബന്ധമാണെന്നും എന്നാൽ ആശയ വിനിമയത്തിൽ ചില പ്രശ്നങ്ങളുണ്ടായതാണെന്നും സന്ദർശനത്തിന് ശേഷം സതീശൻ വിശദീകരിച്ചു. ഒന്നിച്ച് പ്രാതൽ കഴിച്ച് ഇരുവരും പിരിഞ്ഞു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സതീശന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.
തുടര്‍ച്ചയായി രണ്ട് യുഡിഎഫ് യോഗങ്ങൾ അറിയിച്ചില്ലെന്ന പരാതിയും ചെന്നിത്തലയ്ക്ക് ഉണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെയും യുഡിഎഫ് നേതാക്കന്മാരുടെയും യോഗം പ്രതിപക്ഷ നേതാവിന്‍റെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നപ്പോൾ മാണി സി. കാപ്പന്‍ ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കെല്ലാം സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടും ചെന്നിത്തലയ്ക്ക് അനുമതി നല്‍കിയില്ല. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ഒരുക്കിയിരുന്ന വിരുന്നില്‍ പങ്കെടുക്കാതെ ചെന്നിത്തല മടങ്ങി. ഇതിന് പിന്നാലെയാണ് വി.ഡി സതീശന്‍ നേരിട്ടെത്തിയത്.
അഭിപ്രായവ്യത്യാസം തള്ളാതെ ചെന്നിത്തല
വി.ഡി. സതീശനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്ത തള്ളാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തെങ്കിലും ആശയവിനിമയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു പരിഹരിച്ച് മുന്നോട്ടുപോകും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിക്കും. യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.