

വയനാട്ടിൽ തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ (ഫയൽ ചിത്രം)
കൽപ്പറ്റ: വയനാട്ടിൽ തുരങ്കപാത പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ തുടർച്ചയായ അഞ്ചാം ദിവസമായ ശനിയാഴ്ചയും തെരച്ചിൽ പുരോഗമിക്കുന്നു. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്.
തുരങ്കപാത നിർമാണ കമ്പനിയിൽ മാനേജരായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയ്ക്ക് വേണ്ടിയാണ് തെരച്ചിൽ നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യസർവീസ് നടത്തുന്ന വാഹനങ്ങൾ മാത്രമേ മീനാക്ഷി പാലം വഴി ഇവിടേക്ക് കടത്തിവിടുന്നുള്ളൂ. കൂടാതെ രണ്ടു മണിക്കൂർ ഇടവിട്ട് മാത്രമാണ് വാഹനങ്ങൾക്ക് പ്രവേശനം. രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ജൂലൈ ഏഴിനാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ മരിച്ച ഏഴു പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെടുത്തിരുന്നു.