

രണ്ടാം ക്ലാസ് യാത്രക്കാരൻ എന്ന പ്രയോഗം ഇനി വേണ്ട; ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനും സുപ്രീം കോടതിയുടെ കർശന നിർദേശം
Supreme court
ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെയിൽവേയോട് സുപ്രീം കോടതി. യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു മരിക്കുന്ന സാഹചര്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം.
4 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ മുംബൈ സബർബൻ ട്രെയിൻ അപകടം, മഹാ കുംഭമേളയോടനുബന്ധിച്ചുണ്ടായ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമർശം.
കൃത്യമായ മാർഗനിർദേശങ്ങളുണ്ടെങ്കിലും അവയൊന്നും കൃത്യമായി നടപ്പാക്കുന്നില്ല. ഇതിനുള്ള ആളുകൾ കുറവാണെന്ന് നിരീക്ഷിച്ച കോടതി രാജ്യത്തെ യുവാക്കൾക്ക് റെയിൽവേയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു.
അതേസമയം, റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന 'സെക്കൻഡ് ക്ലാസ് യാത്രക്കാരൻ' (രണ്ടാം ക്ലാസ് യാത്രക്കാരൻ) എന്ന പ്രയോഗം നിർത്തലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്ലാസ് വേർതിരിവ് കോച്ചുകൾക്ക് മാത്രമായിരിക്കണമെന്നും യാത്രക്കാരെ അത്തരത്തിൽ തരംതിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ സമത്വ സങ്കൽപ്പങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.