

പ്രശോഭ് സി. വത്സലൻ
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ കോടതിയിൽ മുൻകൂർ ജാമ‍്യാപേക്ഷ സമർപ്പിച്ചു. മണ്ണാർക്കാട് എസ് സി- എസ് റ്റി പ്രത‍്യേക കോടതിയിലാണ് ജാമ‍്യാപേക്ഷ നൽകിയത്.
താൻ നിരപരാധിയാണെന്നും കള്ളക്കേസാണിതെന്നും മുൻകൂർ ജാമ‍്യം വേണമെന്നുമാണ് പരാതിക്കാരന്‍റെ ആവശ‍്യം. പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് ജാമ‍്യാപേക്ഷ സമർപ്പിച്ചത്.
ഡിജിറ്റൽ തെളിവുകൾ വ‍്യാജമായി നിർമിച്ചതാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ‍്യം വച്ചുള്ള ഗൂഢാലോചനയാണിതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ‍്യാപേക്ഷയിൽ പറയുന്നു. ശനിയാഴ്ച ജാമ‍്യാപേക്ഷ കോടതി പരിഗണിക്കും.
പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രശോഭിനെതിരേ കേസെടുത്തത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും അതിക്രമം കാട്ടി.
ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി.
താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.