
പാലക്കാട്: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പിൽ എംഎൽഎ. കോൺഗ്രസ് ഒരു ലക്ഷത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയെന്ന സുരേന്ദ്രന്‍റെ ആരോപണം തരംതാണതും വ്യാജവുമാണെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. രാഷ്ട്രീയ ജീവൻ ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള സുരേന്ദ്രന്‍റെ വ്യഗ്രതയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കുഴൽ പണക്കേസിലും തെരഞ്ഞെടുപ്പു കോഴക്കേസിലും പ്രതിയായ വ്യക്തിയാണ് രാജ്യദ്രോഹത്തെക്കുറിച്ചും തീവ്ര വാദത്തെക്കുറിച്ചും പ്രസംഗിക്കുന്നത്. യൂത്ത് കോൺഗ്രസ് ഉണ്ടാക്കിയത് സംഘടനയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനുള്ളതാണെന്നും അത് സുതാര്യമാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിച്ച ആരോപണം പരിശോധിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്തയിൽ ഇടം പിടിക്കാനുള്ള സുരേന്ദ്രന്‍റെ പതിവ് ആരോപണങ്ങൾ മാത്രമാണിതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.