

ഷഹബാസ് പഠനത്തിൽ മിടുക്കൻ; ഇൻസ്റ്റയും വാട്സാപ്പും വഴി ഗൂഢാലോചനയെന്നും സംശയം
കോഴിക്കോട്: താമരശേരി വിദ്യാർഥി സംഘർഷത്തിൽ മരണപ്പെട്ട ഷഹബാസിനെ തല്ലിയവരിൽ മുതിർന്നവരും ഉള്ളതായി മാതാപിതാക്കളുടെ ആരോപണം. പഠനത്തിൽ മിടുക്കനായിരുന്നു ഷഹബാസ് എന്ന് അധ്യാപകർ പറയുന്നു. നിലവിൽ 5 വിദ്യാർഥികളുടെ പേരിലാണ് പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. അന്വേഷം തുടരുകയാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ഷഹബാസിനെ ആക്രമിക്കുകയായിരുന്നുവോ എന്ന സംശയവും ഉയരുന്നുണ്ട്. ഇൻസ്റ്റഗ്രാം ഗ്രൂപ്പു വഴിയുള്ള കുട്ടികളുടെ ക്രൂരമായ ശബ്ദസന്ദേശങ്ങൾ പുറത്തു വന്നിരുന്നു. ട്യൂഷൻ സെന്‍ററിലെ ഫെയൽവെൽ പരിപാടിക്കിടെ എംജെ സ്കൂളിലെ വിദ്യാർഥികളുടെ നൃത്തത്തിനിടെ താമരശേരി സ്കൂളിലെ വിദ്യാർഥികൾ കൂവിയതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഡാൻസിനിടെ പാട്ട് നിലച്ചതോടെയായിരുന്നു കൂവൽ. ഡാൻസ് ചെയ്തിരുന്ന പെൺകുട്ടിയും കൂവിയവരുമായി വാക്കേറ്റവുമുണ്ടായി. ട്യൂഷൻ സെന്‍ററിലെ അധ്യാപകർ ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെങ്കിലും കുട്ടികൾ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു.
ഇത്തരം ഗ്രൂപ്പുകൾ രൂപീകരിക്കാൻ മുതിർന്നവരുടെ സഹായം ലഭിച്ചിരുന്നുവോ എന്നും പരിശോധിക്കും. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇവ കുട്ടികളുടെ കൈയിൽ എങ്ങനെ എത്തിയെന്നും പരിശോധിക്കും.