അർജുനെ കാണാതായിട്ട് ഒരു മാസം!!; ഗംഗാവലി പുഴയിൽ കയർ കിട്ടിയിടത്ത് വീണ്ടും തെരച്ചിൽ

മത്സ്യത്തൊഴിലാളികൾ, മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ തെരച്ചിലിന് ഉണ്ടാകും
shirur landslide arjun missing for a month; rescue operation to resume today
അർജുനെ കാണാതായിട്ട് ഒരു മാസം!!; ഗംഗാവലി പുഴയിൽ കയർ കിട്ടിയിടത്ത് വീണ്ടും തെരച്ചിൽ
Updated on

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അർജുനെ കാണാതായിട്ട് ഒരു മാസം. അതേസമയം, കഴിഞ്ഞ ദിവസം നിർത്തിവച്ച ഷിരൂർ ഗംഗാവലി പുഴയിലെ തെരച്ചിൽ ഇന്ന് (ഓഗസ്റ്റ് 16) വീണ്ടും ആരംഭിക്കും. ​ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിക്കുന്നത് വരെ ഗംഗാവലി പുഴയിൽ മുങ്ങൽ വിദഗ്ധരായിരിക്കും തെരച്ചിൽ നടത്തുക. ഉത്തര കന്നഡ ജില്ലാ ഭരണകൂടം അനുമതി ലഭിച്ചാല്‍ നേവിയും തെരച്ചിലിനെത്തും.

അർജുൻ ഓടിച്ച ലോറിയുടെ കയർ കിട്ടിയ ഭാഗത്താണ് പരിശോധന നടത്തുക. രാവിലെ 9 മണി മുതലാണ് തെരച്ചിൽ ആരംഭിക്കുക. മത്സ്യത്തൊഴിലാളികൾ, മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപ്പെയുടെ സംഘം, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ഇന്ന് തെരച്ചിലിന് ഉണ്ടാകും. മണ്ണിടിച്ചിലിൽ വെള്ളത്തിൽ പതിച്ച വലിയ കല്ലുകൾ നീക്കാൻ സാധിച്ചാലേ ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിക്കൂവെന്ന് ഈശ്വർ മൽപ്പെ പറയുന്നു.

കഴിഞ്ഞ മാസം 16നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനേയും തടകയറ്റി വന്ന ലോറിയേയും മണ്ണിടിച്ചിലിനെത്തുടർന്ന കാണാതായത്. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്. പുഴയിൽ നിന്നും കണ്ടെത്തിയ കയർ അർജുന്‍റെ വാഹനത്തിന്‍റേതാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ ട്രക്കിന്‍റേതെന്നു കരുതുന്ന ലോഹഭാഗങ്ങളും പുഴയിൽ നിന്നും കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com