
ശ്വേതാ മേനോൻ
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ കേസെടുത്തതിനെതിരേ നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം, എഫ്ഐആർ റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് അടിസ്ഥാനരഹിതമാണ്. ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കണം എന്നും ഹർജിയിൽ പറയുന്നു.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ ബുധനാഴ്ച കൊച്ചി സെൻട്രൽ പൊലീസാണ് നടിക്കെതിരേ കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ ഐടി നിയമം 67 (എ) വകുപ്പ് പ്രകാരവും അനാശാസ‍്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്.
നഗ്നയായി അഭിനയിച്ച രംഗങ്ങൾ സമൂഹമാധ‍്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.