ബോധവത്കരണം ഉടൻ ആരംഭിക്കാൻ സർക്കാർ നിർദേശം.
freepik.com
AI generated summary, newsroom reviewed
തിരുവനന്തപുരം: വിദ്യാർഥികളിലും പൊതുജനങ്ങളിലും പാമ്പുകളെയും പാമ്പുവിഷബാധയെയും സംബന്ധിച്ച് ശാസ്ത്രീയ അവബോധം എത്തിക്കുന്നതിനായി വനം വകുപ്പ് 'സർപ്പപാഠം' എന്ന പേരിൽ നടത്തുന്ന ബോധവത്കരണ പരിപാടികൾ ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദേശം നൽകി.
72 സർപ്പ എജ്യൂക്കേറ്റർമാരെ പരിശീലനം നൽകി സജ്ജരാക്കിയിട്ടുണ്ട്. ഓരോ അധ്യയന വർഷത്തിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാമ്പുകളെയും പാമ്പുവിഷ ബാധയെയും സംബന്ധിച്ച അവബോധ പരിപാടികൾ നടത്തുക എന്നതാണ് സർപ്പപാഠം പദ്ധതി ലക്ഷ്യമിടുന്നത്.
2025-26 അധ്യയനവർഷത്തിൽ 800ലധികം വിദ്യാലയങ്ങളിലായി അരലക്ഷത്തിലധികം വിദ്യാർഥികൾക്ക് സർപ്പപാഠം പരിപാടിയിലൂടെ ബോധവത്കരണം നടത്തി. കൂടാതെ എൻഎസ്എസ്, എൻസിസി വാർഷിക ക്യാംപുകൾ, വനം വകുപ്പിന്‍റെ പ്രകൃതി പഠന ക്യാംപുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ മുഖേനയും അരലക്ഷത്തിലധികം പേർ പങ്കെടുത്തിട്ടുണ്ട്.
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി വിദ്യാലയങ്ങളുടെ സുരക്ഷാ പരിശോധന സർപ്പസുരക്ഷ എന്ന പേരിൽ സർപ്പ വോളന്‍റിയർമാർ കേരളത്തിലുടനീളം നടത്തിവരുന്നുണ്ട്. നിലവിലെ കടുത്ത വേനലിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി ചെറു വീഡിയൊകളും കുറിപ്പുകളും തയാറാക്കി പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.
പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച പോസ്റ്ററുകൾ സ്കൂളുകൾ, ഓഫിസുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
വഴിയോരങ്ങളിലെ കാടു വെട്ടാനും ചപ്പുചവറുകൾ നീക്കം ചെയ്യാനും ആശുപത്രികളിൽ ആന്‍റി വെനം ലഭ്യത ഉറപ്പുവരുത്താനും ജില്ലാ കലക്റ്റർ അധ്യക്ഷനായ ജില്ലാതല നിയന്ത്രണ സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സമിതി കൺവീനർമാരോട് നിർദേശിച്ചിട്ടുണ്ട്.