

കൊച്ചി- ബെംഗളൂരു വന്ദേഭാരത് ട്രെയിനിലെ സീറ്റിൽ അണലിയെ കണ്ടെത്തി, വിഡിയോ വൈറൽ, അന്വേഷണം
കൊച്ചി: കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ വന്ദേഭാരത് എക്സ്പ്രസിലെ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.20ന് കൊച്ചിയിൽ നിന്നുള്ള സർവീസ് തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. സി6 കോച്ചിലെ 27ാം നമ്പർ സീറ്റിലാണ് ചേനത്തണ്ടൻ (റസൽസ് വൈപ്പർ) എന്ന വിഷമുള്ള ഇനത്തെ ചത്ത നിലയിൽ കണ്ടെത്തിയത്.
പാമ്പിനെ കണ്ട സീറ്റിലിരുന്ന യാത്രക്കാരി ശുചിമുറിയിലേക്കു പോയ സമയത്ത് അടുത്ത സീറ്റിലിരുന്ന ചെറിയ കുട്ടിയാണ് പാമ്പ് കിടക്കുന്നതു കണ്ടത്. തുടർന്ന് യാത്രക്കാർ ടിക്കറ്റ് പരിശോധകനെ ഉൾപ്പെടെ വിവരമറിയിച്ചു. ട്രെയിനിലെ ജീവനക്കാരെത്തി ചത്ത പാമ്പിനെ നീക്കി. ട്രെയിനിന്റെ ശുചീകരണ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. ആ സമയത്തു പാമ്പിനെ കണ്ടിരുന്നില്ലെന്നാണു സൂചന.
തൃപ്പൂണിത്തുറയിൽ നിന്നുള്ള കുടുംബം ഇരുന്ന സീറ്റിലാണ് അണലിയെ കണ്ടത്. ഇവർക്കു സീറ്റ് മാറ്റി നൽകി. റെയിൽവേ ഉദ്യോഗസ്ഥർ കൃത്യമായി ഇടപെട്ടതിനാൽ പരാതി നൽകിയില്ലെന്നു യാത്രക്കാർ പറഞ്ഞു. ട്രെയിൻ സമയത്തു തന്നെ പുറപ്പെട്ടു. യാത്രക്കാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. റെയിൽവേ മന്ത്രാലയത്തെ ഉൾപ്പെടെ പരാമർശിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചു. വളരെയധികം സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമുള്ള ട്രെയിനിൽ അപകടകാരിയായ പാമ്പ് എങ്ങനെ വന്നെന്ന പരിശോധനയിലാണു റെയിൽവേ.