

തിരുവഞ്ചൂർ രാധാകൃഷ്ണൻമീറ്റ് ദി പ്രസിൽ സംസാരിക്കുന്നു.
കോട്ടയം: മണ്ഡലത്തിന്‍റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ജനങ്ങളുടെ അംഗീകാരമാണ് വലിയ ഭൂരിപക്ഷത്തിലുള്ള വിജയമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മണ്ഡലത്തിന്‍റെ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് സ്പീക്കർ പദവി ഒരു തടസമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുടെ നാഥനാണ് സ്പീക്കർ. അതായത് നിയമം നിർമിക്കുന്ന പരമോന്നത സ്ഥാപനത്തിന്‍റെ നാഥൻ.
അതൊരിക്കലും ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് തടസമല്ല. നിയമസഭാ സ്പീക്കറായശേഷം കോട്ടയം പ്രസ് ക്ളബ് ഒരുക്കിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ രമേശ്, മുരളീധരൻ, ജോയ്, അഷ്റഫ് മൊയ്തീൻ തുടങ്ങി ഒരേ പേരുകാർ നിരവധിയുള്ളപ്പോൾ മുരളി പറയൂ എന്ന് സ്പീക്കർ പറഞ്ഞാൽ കെ. മുരളീധരനും ഒപ്പം വി. മുരളീധരനും സഭയിൽ എണീറ്റ് നിൽക്കും.
എങ്ങനെ ആയിരിക്കും ഈ പ്രശ്‌നത്തെ സ്പീക്കർ കൈകാര്യം ചെയ്യുക എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് എല്ലാവർക്കും ഇനീഷ്യൽ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.
നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ജേണലിസ്റ്റ് വെൽഫെയർ ട്രസ്റ്റ് അംഗത്വ ഫോറം വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായ സി.ടി. ബെന്നിച്ചന് നൽകി നിർവഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പ്രസിഡന്‍റ് കെ.പി. റജി, ജില്ലാ പ്രസിഡന്‍റ് അനീഷ് കുര്യൻ സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.