മഴവെള്ള സംരക്ഷണ ദൗത്യവുമായി 'വാട്ടർ ഹീറോ' കാവല്ലൂർ ഗംഗാധരൻ

ജലസംരക്ഷണത്തെ കുറിച്ചും ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു കൊണ്ടുമാണ് ഓരോ ജലദിനവും കടന്നു പോകുന്നത്
Special story on water hero kavalloor gangadharan

കാവല്ലൂർ ഗംഗാധരന്‍റെ മഴവെള്ള സംരക്ഷണ രീതികൾ പഠിച്ച് സ്കൂളിൽ നടപ്പാക്കാൻ തയ്യാറെടുക്കുന്ന പേരക്കുട്ടി രണ്ടാം ക്ലാസുകാരി ജാനകി ബിമൽ

Updated on

രാജീവ് മുല്ലപ്പിള്ളി

ഇരിങ്ങാലക്കുട : ജലസംരക്ഷണത്തെ കുറിച്ചും ഓരോ തുള്ളി ജലവും കരുതലോടെ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു കൊണ്ടുമാണ് ഓരോ ജലദിനവും കടന്നു പോകുന്നത്. യു.എൻ. അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുന്നു. ഭൂഗർഭ ജലനിരപ്പ് മഴക്കാലത്ത് പോലും താഴുന്ന കേരളത്തിൽ നിർബന്ധമായും ജല സാക്ഷരത വേണമെന്നും, പ്രൈമറി തലം മുതൽ മഴവെള്ള സംരക്ഷണം പഠിപ്പിക്കണമെന്നുമാണ് റിട്ട. എഞ്ചിനീയറും ദേശീയ ജലപുരസ്കാര ജേതാവും വാട്ടർ ഹീറോ എന്ന വിശേഷണത്തിനും അർഹനായ ഇരിങ്ങാലക്കുടക്കാരൻ കാവല്ലൂർ ഗംഗാധരന്‍റെ അഭിപ്രായം. സംസ്ഥാന പരിസ്ഥിതി മിത്രം അവാർഡ് ജേതാവു കൂടിയാണ് ഗംഗാധരൻ.

മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനവും, മണ്ണിട്ട് നികത്തലും, മഴവെള്ള സംരക്ഷണ പ്രവർത്തനം പൂജ്യം അളവിൽ നിൽക്കുന്നതുമാണ് മഴക്കാലത്ത് പോലും ഗ്രൗണ്ട് വാട്ടർ ടേബിൾ ഉയരാത്തതെന്ന് ഗംഗാധരൻ പറയുന്നു. ഓരോ വർഷവും ലക്ഷക്കണക്കിന് ലിറ്റർ മഴവെള്ളമാണ് അദ്ദേഹം താൻ താമസിക്കുന്ന സ്വന്തം ഭൂമിയിൽ അരിച്ചിറക്കുന്നത്. അതിൽ ലളിതമായ കിണർ റീ ചാർജിങ്ങ് മുതൽ സ്വന്തം റോഡിൽ ഡ്രൈ വാട്ടർ ടാങ്ക് ഉണ്ടാക്കിയും, മണൽ പില്ലറുകൾ സ്ഥാപിച്ചും, ചിരട്ട മുറ്റത്ത് കുഴിച്ചിട്ട് പൈപ്പ് കണക്ഷൻ കൊടുത്തും, ചെടികൾ നട്ടും, കാർ പോർച്ചിൽ മഴക്കുഴി കുത്തിയും, സ്വന്തം കാനയിൽ ഓടുകൾ അടുക്കി വെച്ച് ഒഴുക്ക് തടസപ്പെടുത്തിയും, കിണറിന് ചുറ്റും പോറസ് പൈപ്പ് ഒരടി താഴെ നിക്ഷേപിച്ചും, മുറ്റത്ത് ഫ്ലോർ ടൈൽ വിരിച്ച സ്ഥലത്ത് ദ്വാരമുള്ള സി.സി.റിംഗ് സ്ഥാപിച്ചും, ഒഴുകിപ്പോകുന്ന മഴവെള്ളം ഭൂമിയിൽ തന്നെ കെട്ടിനിർത്തിയും, മഴവെള്ള സംരക്ഷണം നടത്തുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. അടി കോൺക്രീറ്റ് ചെയ്യാത്ത പി.ഡബ്ല്യു.ഡി. കാനകൾ വലിയ ഭൂജല സംരക്ഷകരാണെന്നാണ് കാവല്ലൂർ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിലെ കച്ചിൽ ജനവാസമില്ലാത്ത ദ്വീപിലെ ജീവിതമാണ് ഗംഗാധരനെ മഴവെള്ള സംരക്ഷണ രംഗത്ത് എത്തിച്ചത്. ഒരു പ്ലാസ്റ്റിക് പെട്ടിയിൽ തുല്യ അകലത്തിൽ മൂന്നു ദ്വാരം ഉണ്ടാക്കി അതിൽ മണ്ണ് നിറച്ച് ഒരു ദ്വാരത്തിന് മുകളിൽ ചെടി നടുക. ചെടി വളരുന്നതിനനുസരിച്ച് ചെടി നിൽക്കുന്ന ചുവട്ടിലെ ദ്വാരത്തിൽ കൂടി മാത്രം വെള്ളം ഇറ്റിറ്റ് വീഴാൻ തുടങ്ങുന്നു. മറ്റ് ദ്വാരത്തിൽ കൂടി വെള്ളം വരികയുമില്ല. ഇതാണ് ഇതിന് ഉത്തമ ദൃഷ്ടാന്തമായി കാവല്ലൂർ ചൂണ്ടിക്കാട്ടുന്നത്. ഒരു ജലദിനം കൂടി കടന്നു പോകുമ്പോൾ ഭൂഗർഭ ജലപരിപോഷണത്തിന് വൃക്ഷങ്ങളുടെ പങ്ക് ബോധ്യപ്പെടുത്തുകയാണ് കാവല്ലൂർ ഗംഗാധരൻ എന്ന സി.ഡബ്ലിയു.ആർ.ഡി.എം. വാട്ടർ വളണ്ടിയർ.

മഴവെള്ള സംരക്ഷണത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, വൃക്ഷങ്ങളുടെ വേരുകൾ മഴവെള്ള സംരക്ഷകരാണ് എന്ന് പരീക്ഷണത്തിലൂടെ തെളിയിച്ചതിന് യു.ആർ.എഫ്. യൂണിവേഴ്സൽ റെക്കോർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ തേടി എത്തിയിട്ടുണ്ട്. നിങ്ങൾക്കും സൗജന്യ വിവരങ്ങൾക്ക് 9446880932 എന്ന നമ്പറിൽ കാവല്ലൂർ ഗംഗാധരനെ ബന്ധപ്പെടാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com