ബെവ്കൊ ഔട്ട്ലെറ്റുകളിൽ ജീവനക്കാരുടെ കുറവ്; പല കൗണ്ടറുകളും അടച്ചുപൂട്ടി

500 ഓളം ജീവനക്കാരാണ് 44 ഔട്ട്ലറ്റുകളുടെ പ്രവത്തനത്തിനു ദൈനംദിനം വേണ്ടത്.
ബെവ്കൊ ഔട്ട്ലെറ്റുകളിൽ ജീവനക്കാരുടെ കുറവ്; പല കൗണ്ടറുകളും അടച്ചുപൂട്ടി

ജിബി സദാശിവൻ

കൊച്ചി: മധ്യകേരളത്തിലെ ബെവ്കൊ ഔട്ട്ലെറ്റുകളിൽ ജീവനക്കാരുടെ കുറവ് മൂലം പല കൗണ്ടറുകളും അടച്ചുപൂട്ടി. പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവ അടച്ചുപൂട്ടിയവയിൽ പെടും. അടച്ചുപൂട്ടിയ കൗണ്ടറുകളിൽ നിന്നെല്ലാം നല്ല വരുമാനം ലഭിച്ചിരുന്നതാണ്. വരും ദിവസങ്ങളിൽ കൂടുതൽ കൗണ്ടറുകൾ അടയ്ക്കാനാണ് സാധ്യത. സെൻട്രൽ സോൺ റീജിയണൽ മാനേജറുടെ കീഴിൽ 5 വെയർഹൗസുകളും,44 ഔട്ട്ലറ്റുകളുമാണുള്ളത്. ഇവയ്ക്ക് പുറമെ 30 ഓളം പ്രീമിയം കൗണ്ടറുകളും ഉണ്ട്.

500 ഓളം ജീവനക്കാരാണ് 44 ഔട്ട്ലറ്റുകളുടെ പ്രവത്തനത്തിനു ദൈനംദിനം വേണ്ടത്. എന്നാൽ 200 ഓളം ജീവനക്കാരുടെ കുറവാണ് മധ്യ മേഖലയിൽ മാത്രം ഉള്ളത്. കൂടാതെ വെയർഹൗസുകളിൽ ലേബലിംഗ് ഉൾപെടെയുള്ള ജോലികൾ ചെയ്യുന്നതിനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ബെവ്കോയെ പ്രതിസന്ധിയിലാക്കുന്നു. 60 ജീവനക്കാർ വേണ്ടിടത്ത് 28 പേർ മാത്രമാണുള്ളതെന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

ബെവ്‌കൊയിൽ സ്റ്റാഫ് പാറ്റേൺ ഭാഗികമായി മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്. ഔട്ട്‌ലെറ്റുകളിൽ സ്റ്റാഫുകളുടെ കൃത്യത നിർണ്ണയിച്ച് സർക്കാരിൽ നിന്നും ഉത്തരവ് ഇല്ലാത്തതാണ് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. ബെവ്കൊയുടെ നിയമനങ്ങൾ മുഴുവനും പി എസ് സി വഴിയായതോടെ ഇങ്ങനെ വന്ന ജീവനക്കാർ അവർക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിൽ മാത്രം ജോലി ചെയ്തു വരുന്നതും ഔട്ട്ലെറ്റിന്‍റെ ചാർജ്ജ് വഹിക്കേണ്ട സീനിയർ അസിസ്റ്റന്‍റുമാർ അവരുടെ സൗകര്യാർത്ഥം ഉത്തരവാദിത്വങ്ങൾ ഏൽക്കാതെ സ്വാധീനമുപയോഗിച്ച് മാറി പോയതും ബെവ്കോയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസമാകുന്നു.

പരിചയ കുറവുള്ള പുതിയ എൽ ഡി മാരും ഓ എ മാരും ഔട്ട്‌ലെറ്റുകളുടെ ചാർജ്ജ്കൾ വഹിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. താല്ക്കാലികമായ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിമാത്രം നിയമനം നടത്തേണ്ട തസ്തികളിൽ പോലും ബെവ്കൊ അത് ചെയ്യാത്തതു മൂലം ആയിരങ്ങളുടെ അവസരങ്ങളും നഷ്ടപെടുത്തുന്നു. പ്രതിസന്ധി മൂലം അടഞ്ഞു കിടക്കുന്ന ഔട്ട് ലറ്റുകളുടെ വാടകയും മറ്റു ചെലവുകളും ബെവ്കൊയ്ക്ക് ബാധ്യതയാണ്. സർക്കാരും മാനേജ്മെന്‍റും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ജീവനക്കാർ പറയുന്നു.

Trending

No stories found.

Latest News

No stories found.