Stalled power projects will be completed: Minister Krishnankutty
മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികൾ പൂർത്തിയാക്കും: മന്ത്രി കൃഷ്ണൻകുട്ടി

മുടങ്ങിക്കിടക്കുന്ന വൈദ്യുത പദ്ധതികൾ പൂർത്തിയാക്കും: മന്ത്രി കൃഷ്ണൻകുട്ടി

അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി. അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയാകും നിർമ്മാണ പ്രവൃത്തികൾ നടത്തുക. കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പിലാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം.

കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ തേടും. പുരപ്പുറ സോളാർ നിലയങ്ങളിലൂടെ 900 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ആറ് വർഷത്തിനുള്ളിൽ അത് 3000 മെഗാവാട്ടായി ഉയർത്തും. മഞ്ഞപ്പാറ, മുതിരപ്പുഴ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

അടുത്ത 6 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 10,000 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്. കുറഞ്ഞ വില നിലവാരത്തിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് ജലവൈദ്യുതപദ്ധതികളുടെ മെച്ചമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം, ചെങ്കുളം ഓഗ്‌മെന്‍റേഷൻ സ്കീം എന്നിവ വഴി ചെങ്കുളം ജലാശയത്തിലെത്തുന്ന അധിക ജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി.

logo
Metro Vaartha
www.metrovaartha.com