സംസ്ഥാന ചലച്ചിത്ര പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും; മമ്മൂട്ടിയും പൃഥ്വിരാജും ഉർവശിയും പാർവതിയും മത്സരരംഗത്ത്

സ്ക്രീനിങ്ങിന്‍റെ രണ്ടാം ഘട്ടത്തിൽ അമ്പതോളം ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിക്കുന്നത്
മമ്മൂട്ടിയും പൃഥ്വിരാജും ഉർവശിയും പാർവതിയും മത്സരരംഗത്ത്
മമ്മൂട്ടിയും പൃഥ്വിരാജും ഉർവശിയും പാർവതിയും മത്സരരംഗത്ത്
Updated on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കു വേണ്ടിയുള്ള മത്സരം അവസാനഘട്ടത്തിലേക്ക്. സ്ക്രീനിങ്ങിന്‍റെ രണ്ടാം ഘട്ടത്തിൽ അമ്പതോളം ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിക്കുന്നത്. കഴക്കൂട്ടം ചലച്ചിത്ര അക്കാദമിയുടെ രണ്ടു തിയറ്ററുകളിലായാണ് സ്ക്രീനിങ് പുരോഗമിക്കുന്നത്. ഓഗസ്റ്റ് 16ന് പുരസ്കാരം പ്രഖ്യാപിച്ചേക്കും. ഇത്തവണ മികച്ച നടനു വേണ്ടിയുള്ള പുരസ്കാരം സ്വന്തമാക്കാൻ മമ്മൂട്ടിയും പൃഥ്വിരാജും പൊരുതുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകളിലെ പ്രകടനമാണ് മമ്മൂട്ടി ആരാധകർക്ക് പ്രതീക്ഷയേകുന്നത്. ആടു ജീവിതത്തിലെ പ്രകടനം പൃഥ്വിരാജിനും പ്രതീക്ഷയേകുന്നുണ്ട്. ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിലൂടെ ഉർവശിയും പാർവതിയും മികച്ച നടിമാരുടെ പട്ടികയിൽ മുൻനിരയിലുണ്ട്.

ഇതിനു മുൻപ് അഞ്ച് തവണയാണ് ഉർവശി സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. രണ്ടു തവണ പാർവതിയും മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവരും ജൂറി അംഗങ്ങളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com