High Court orders strict restrictions on videography in the Guruvayur temple
guruvayoor templefile

'കേക്ക് മുറിക്കാനുള്ള സ്ഥലമല്ല ഗുരുവായൂർ ക്ഷേത്രം'; വിഡിയോഗ്രാഫിക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

കൃഷ്ണന്‍റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവിട്ടത്.
Published on

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വിഡിയോഗ്രാഫിക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൃഷ്ണന്‍റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ, കൃഷ്ണ ഭക്തയെന്നു അവകാശപ്പെടുന്ന ജെസ്ന സലീം പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവിട്ടത്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിറക്കിയത്.

പിറന്നാൾ കേക്ക് മുറിക്കാനുള്ള ഇടമല്ല ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ. മറ്റ് തരത്തിലുള്ള എല്ലാ വീഡിയോ ചിത്രീകരണങ്ങൾക്കും ശക്തമായ നിയന്ത്രണം, അല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണം.

സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും വിലക്കണം. ദീപസ്തംഭത്തിനു അരികിൽ നിന്നും ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ ആളുകൾ പകർത്താറുണ്ട്. ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുന്നതും വിലക്കണം. ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളിൽ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണം. ആവശ്യമുണ്ടെങ്കിൽ പൊലീസിന്‍റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

അടുത്തിടെ ജെസ്ന പിറന്നാൾ ദിനത്തിൽ നടപ്പന്തലിൽ എത്തി കേക്ക് മുറിച്ചതിന്‍റെ വീഡിയോ ദ്യശ്യങ്ങളും പിന്നീട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെസ്ന ഗുരുവായൂരിലെത്തി ഭക്തരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളിൽ രണ്ട് ഭക്തർ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

logo
Metro Vaartha
www.metrovaartha.com