

സ്മിത.എൻ.പിള്ള
ആലപ്പുഴ: മാലദ്വീപിലെ സ്കൂൾ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധു ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത.എൻ.പിള്ളയ്ക്കാണ്(35) മൂക്കിന് പരുക്കേറ്റത്. ഈമാസം 12നാണ് സംഭവം ഉണ്ടായത്.
ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടിയിലെ കംപ്യൂട്ടറിൽ എട്ടാംക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് നൽകിയിട്ടും വിദ്യാർഥി ഗെയിമിൽ കളി തുടങ്ങി. ഇതോടെ സ്മിത സംഭവം ഫോണിൽ പകർത്തി, ഇത് പ്രിൻസിപ്പലിന് നൽകുമെന്ന് പറഞ്ഞു.
ഇതോടെ വിദ്യാർഥി സ്മിതയുടെ ഫോൺ നിലത്തെറിയുകയും മൂക്കിലിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. രക്തം വാർന്ന് ബോധരഹിതയായി താഴെ വീണ അധ്യാപികയെ സഹപ്രവർത്തകരാണ് ആശുപത്രിയിലെത്തിച്ചത്. മൂക്കിന്‍റെ എല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട്. തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കുടുംബം. രണ്ടായിരത്തോളം അധ്യാപകരുള്ള മാലദ്വീപിൽ 75 ശതമാനം പേരും മലയാളികളാണ്. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.