

മാർച്ച് 28ന് നറുക്കെടുപ്പ്.
Kerala Lottery
തിരുവനന്തപുരം: വിൽപ്പനയിൽ റെക്കോഡിട്ട് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റുകൾക്ക് പ്രിയമേറുന്നു. 38 ലക്ഷത്തിലേറെ (38,69,930) ടിക്കറ്റുകളാണ് നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കെ ഇതിനകം വിറ്റുപോയത്. 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 36 ലക്ഷം ആയിരുന്നു സമ്മർ ബമ്പർ ടിക്കറ്റുകളുടെ ആകെ വിൽപ്പന.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന. ഇവിടെ 11,15,380 ടിക്കറ്റുകളാണ് വിറ്റുപോയത്. തിരുവനന്തപുരത്ത് 4,11,000 എണ്ണവും തൃശൂരിൽ 4,09,090 എണ്ണവും വിറ്റുകഴിഞ്ഞു.
സമ്മർ ബമ്പർ നറുക്കെടുപ്പ് ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടത്തും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ലഭിക്കുക. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു.250 രൂപയാണ് ഓരോ ടിക്കറ്റിന്‍റെയും വില.