

സണ്ണി എം. കപിക്കാട്.
കോട്ടയം: കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോൾ സംവരണ മണ്ഡലമായ വൈക്കത്ത് സ്ഥാനാർഥിത്വത്തിന് പരിഗണിക്കപ്പെട്ട ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ ഒഴിവാക്കി. തലയാഴം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കെ. ബിനിമോനാണു സ്ഥാനാർഥി. വൈക്കത്ത് കോൺഗ്രസിന്‍റെ ജനകീയ മുഖമാണു ബിനിമോൻ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടയായ ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷനില്‍ സിപിഐയുടെ ഭൂരിപക്ഷം 3800 വോട്ടുകളിലേക്കു കുറച്ചുകൊണ്ടുവരാൻ ബിനിമോനു കഴിഞ്ഞിരുന്നു. പി. പ്രദീപാണ് ഇത്തവണ ഇടതു സ്ഥാനാർഥി. ബിജെപി സ്ഥാനാർഥി മുൻ എംഎൽഎ കെ. അജിത്ത്.
തന്നെ തഴഞ്ഞത് രാഷ്‌ട്രീയമെന്നാണ് സണ്ണിയുടെ പ്രതികരണം. ''സീറ്റ് ആവശ്യപ്പെട്ടത് ഞാനല്ല. കോൺഗ്രസ് നേതാക്കൾ ഇങ്ങോട്ടു സമീപിക്കുകയായിരുന്നു. വാഗ്ദാനം പാലിക്കേണ്ടത് അവരുടെ ചുമതലയായിരുന്നു. പാർലമെന്‍ററി രാഷ്‌ട്രീയത്തിൽ ഇടപെടാത്തയാളാണു ഞാൻ. വാഗ്ദാനം വന്നപ്പോൾ സമ്മതമാണെന്ന് അറിയിച്ചെന്നേയുള്ളൂ''- അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിലെ കരുത്തനായ നേതാവായിട്ടും കെ. സുധാകരനു പോലും മത്സരിക്കൽ എളുപ്പമല്ലെന്നു പറയുന്ന സണ്ണി കോൺഗ്രസിനുള്ള പിന്തുണ തുടരുമോ എന്നതിലും ഉറപ്പു പറയുന്നില്ല.