
ന്യൂഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ. രാമചന്ദ്രന്‍റെ മകൻ ആർ. പ്രശാന്തിന്‍റെ ആശ്രിത നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തവ് ശരി വച്ച് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ചാണ് പ്രശാന്തിന് ജോലി നൽകിയത്. പ്രശാന്തിന് യോഗ്യതകളെല്ലാം ഉണ്ടെന്നും മറ്റാരുടെയും അവകാശം നിഷേധിച്ചിട്ടില്ലെന്നും മറ്റാർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചെങ്കിലും ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകുമെന്ന് കോടതി ആരാഞ്ഞു. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എൻജിനീയറുടെ തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയത്.
എന്നാൽ നിയമനം ഭരണഘടനയുടെ 14,13 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി. എംഎൽഎ സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ മകന് ആശ്രിത നിയമനം നൽകാൻ വ്യവസ്ഥയില്ലെന്നും പിതാവിന്‍റെ മരണത്തെ തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് ജോലി നൽകിയെന്നുമാണ് ഹർജിയിൽ ആരോപിച്ചിരുന്നത്.
ഇതിനെതിരേയാണ് സർക്കാരും പ്രശാന്തും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. പ്രശാന്ത് നിയമനത്തിനായി പരീക്ഷ എഴുതുകയോ ഇന്‍റർവ്യൂവിന് ഹാജരാകുകയോ ഉണ്ടായിട്ടില്ല.