

കാത്തു നിൽക്കാൻ സമയമില്ല ; ഓട്ടോ വിളിച്ച് സുരേഷ് ഗോപി, മുൻസീറ്റിൽ ഗൺമാനും
തൃശൂർ: ഔദ്യോഗിക വാഹനം എത്താൻ വൈകിയതിനു പിന്നാലെ ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ചുള്ള മഹാപരിക്രമയാത്രയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. വടക്കുന്നാഥ ക്ഷേത്രത്തിനു സമീപത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്.
വാഹനം എത്താൻ വൈകിയതോടെ കാത്തു നിൽക്കാതെ സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ നിന്ന് ഓട്ടോ വിളിച്ച് രാമനിലയത്തിലേക്ക് പോയി. അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഗൺമാൻ ഓട്ടോ ഡ്രൈവർക്കൊപ്പം ഫ്രണ്ട് സീറ്റിൽ ഇരുന്നാണ് യാത്ര ചെയ്തത്.
കേന്ദ്ര മന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വന്നതായി ആരോപണമുയരുന്നുണ്ട്. അതേ സമയം തന്നെ ഓട്ടോറിക്ഷയുടെ മുൻസീറ്റിൽ ഗൺമാൻ ഇരുന്നത് നിയമലംഘനമാണെന്നും ആരോപണം ഉയരുന്നുണ്ട്.