ഉഷ്ണതരംഗം: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സ്കൂളുകളിലെ പരിശീലനങ്ങൾ 10.30ന് അവസാനിപ്പിക്കണം
heatwave

ഉഷ്ണതരംഗം

Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതും ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയതും കണക്കിലെടുത്ത് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായാണ് യോഗം വിളിച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അതിനിടെ, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന എല്ലാ പരിശീലനങ്ങളും യാത്രകളും രാവിലെ 10.30ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി.

കുട്ടികളുടെ കളികൾ, എൻസിസി, എസ്പിസി സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് പരേഡ്, പരിശീലനം, അസംബ്ലി, വിനോദ യാത്രകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കുന്നതിനാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്കർ, ഡോ. വിൽസൺ എന്നിവരുടെ ഫുൾ ബെഞ്ച് ഉത്തരവായത്.

വിവിധ പരിശിലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്കൂൾ യൂണിഫോം ധരിക്കുന്നതിൽ താല്ക്കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിനും അനുവദിക്കണം. പരിശീലനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമായി കമ്മിഷൻ കാണുന്നു. കനത്തചൂട് കുട്ടികളിൽ ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിർജലീകരണം, തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

നിലവിലെ ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുത്. സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളിൽ പങ്കെടുക്കുവാൻ അനുമതി നൽകണം എന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതികളിലാണ് കമ്മിഷൻ ഉത്തരവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com