

കൊച്ചി: കേരളത്തിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് നിയമനത്തിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ പരിശോധിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. നിയമനത്തിൽ എല്ലാവരുടെ ആഗ്രഹവും നടപ്പിലാക്കാനായിട്ടില്ല. പക്ഷേ, പരാതി ഉണ്ടെങ്കിൽ അവർക്ക് തന്നോട് പറയാമെന്നും പറഞ്ഞ അദ്ദേഹം, താൻ ഗ്രൂപ്പ് ചർച്ചയ്ക്ക് മുൻകൈയെടുക്കില്ലെന്നും വ്യക്തമാക്കി.
ജനാധിപത്യ പാർട്ടിയാകുമ്പോൾ അഭിപ്രായ ഭിന്നത സ്വാഭാവികമാണെന്നും കേരളത്തിൽ പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിമായാണ് താൻ കേരളത്തിലെത്തിയതെന്നും പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എഐസിസി പ്രസിഡന്‍റിനെ നേതാക്കൾ സമീപിക്കുന്നെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നാണ് അതിന്‍റെ അർത്ഥമെന്നും പുനഃസംഘടനയുമായി ബന്ധപ്പെട്ട സുധാകരന്‍റെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.