

എം. ലിജു
തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ് അനുവദിക്കുന്ന കാര‍്യം സംസ്ഥാന സർക്കാർ മദ‍്യനയം പ്രഖ‍്യാപിച്ച ശേഷമായിരിക്കും തീരുമാനിക്കുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു.
ആദായ നികുതി സ്ലാബുകൾ പ്രഖ‍്യാപിച്ചത് കൊണ്ട് വീര‍്യം കുറഞ്ഞ മദ‍്യം സംസ്ഥാനത്ത് വിൽക്കുമെന്ന് അർഥമാക്കുന്നില്ലെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ നേരത്തെ തന്നെ വ‍്യക്തമാക്കിയിട്ടുള്ളതാണെന്ന് മാധ‍്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
ബജറ്റിൽ പരാമർശിച്ചിട്ടുള്ള നികുതി ഇളവുകൾ പ്രതീക്ഷിക്കുന്ന വിവിധ വരുമാന സ്രോതസുകളെ പറ്റി സർക്കാരിന്‍റെ കണക്കുകൂട്ടലുകളുടെ മുൻകൂട്ടിയുള്ള വിലയിരുത്തലുകളുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. വീര‍്യം കുറഞ്ഞ മദ‍്യം വിൽക്കാൻ മദ‍്യനയത്തിൽ അനുമതിയുണ്ടെങ്കിൽ അതിനായുള്ള നികുതി സ്ലാബുകൾ ഇതിനോടകം തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും എന്നാൽ അതിന് അനുമതിയില്ലെങ്കിൽ ആ വിഷയം അവിടെ തീർന്നുവെന്നും അദ്ദേഹം വ‍്യക്തമാക്കി. 2023ൽ മദ‍്യനയത്തിലൂടെ ഇടതുപക്ഷ സർക്കാരാണ് വീര‍്യം കുറഞ്ഞ മദ‍്യം അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനാഭിപ്രായങ്ങൾ വിലയിരുത്തിയ ശേഷം വീര‍്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കണമോയെന്ന കാര‍്യം തീരുമാനിക്കുമെന്ന് മുഖ‍്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ വീര‍്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് കുറയ്ക്കുന്ന കാര‍്യത്തിൽ തീരുമാനമായിട്ടില്ലെങ്കിൽ എന്തിനാണ് ഇത്ര തിടുക്കത്തിൽ നികുതി ഇളവ് പാസാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചു. മദ‍്യക്കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയാണ് യുഡിഎഫ് സർക്കാർ നികുതി ഇളവ് ഉൾപ്പെടുത്തിയ ധന ബിൽ ധൃതിപിടിച്ച് പാസാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.