

ശ്രീനന്ദയ്ക്ക് കണ്ണീരിൽ കുതിർന്ന വിട; മൃതദേഹം സംസ്കരിച്ചു
പാലക്കാട്: വിനോദയാത്രയ്ക്കിടെ ചിക്കമംഗളുരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിന്‍റെ വ്യൂ പോയിന്‍റിന് സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ (14) മൃതദേഹം സംസ്കരിച്ചു. ഐവർ മഠം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശനിയാഴ്ച രാവിലെയാണ് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചത്.
ശ്രീനന്ദയെ ഒരുനോക്കു കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തിയത്. തലയുടെ വലതുഭാഗത്തേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ശരീരത്തിൽ ഉടനീളം പരുക്കുണ്ട്. അസ്ഥികൾ പൊട്ടി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് വിവരം. രമേശിന്‍റെയും രോഹിണിയുടെ മകളാണ് ശ്രീനന്ദ. പശ്ചിമഘട്ട മലനിരകളിലെ ബാബുബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്‍റെ വ്യൂ പോയിന്‍റിന് സമീപം ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്. 1500 അടി താഴ്ച്ചയിൽ ഹർഷന ഗുപ്പെയിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.