മാനന്തവാടി: നഗരത്തിലിറങ്ങി മണിക്കൂറുകളോളം ഭീതി പരത്തിയ തണ്ണീർക്കൊമ്പൻ എന്ന കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ച് പിടികൂടി ലോറിയിൽ കയറ്റി. വൈകിട്ട് അഞ്ചരയോടെ രണ്ടാമത്തെ ശ്രമത്തിൽ വെടിയേറ്റെങ്കിലും ആന ഓടിയില്ല. രണ്ട് ബൂസ്റ്റർ ഡോസുകളും നൽകി.
ആന മയങ്ങാൻ ഏറെ സമയമെടുത്തതോടെ മണിക്കൂറുകൾ കഴിഞ്ഞാണ് വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെയും ജെസിബികളുടെയും സഹായത്തോടെ എലിഫന്റ് ആംബുലൻസിലേക്ക് മാറ്റി. കോന്നി സുരേന്ദ്രനാണ് കൊമ്പനെ ആംബുലൻസിലേക്ക് തള്ളിക്കയറ്റിയത്. കർണാടക വനമേഖലയിൽ ബന്ദിപ്പുരിലെ രാമപുരയിലെ ആന ക്യാംപിലേക്കാണു തണ്ണീർക്കൊമ്പനെ മാറ്റുക.
ആന നഗരത്തിലിറങ്ങി ഭീതി പരത്തി 13ാം മണിക്കൂറിലാണ് മയക്കുവെടി വച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ് ഉത്തരവിട്ടത്. വയനാട് ജില്ലാ കലക്റ്റർ ഡോ. രേണു രാജിന്റെ നേതൃത്വത്തിൽ ഉന്നതല സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
നഗരത്തിലിറങ്ങിയ ആന കോടതി സമുച്ചയത്തിലടക്കം എത്തിയെങ്കിലും യാതൊരു പ്രകോപനവുമുണ്ടാക്കിയില്ല. നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിൽ തലപ്പുഴയിൽ വ്യാഴാഴ്ച രാത്രിയോടെ മൂന്ന് ആനകൾ ജനവാസ കേന്ദ്രത്തിലെത്തി. ഇതിൽ രണ്ടെണ്ണത്തെ തിരികെ കാട്ടിലേക്കു തുരത്തി. എന്നാൽ ഒരെണ്ണത്തെ തുരത്താനായില്ല. ഈ ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനത്തിൽ നിന്നും 10 കിലോമീറ്റർ ദൂരെയായി ജനവാസ മേഖലയിലാണ് ആന നിലയുറപ്പിച്ചത്.
ബന്ദിപ്പുർ ടൈഗർ റിസർവിനു സമീപത്തു നിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ആനയാണിത്. കർണാടക വനം വകുപ്പുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിടാമെന്ന് അവരുടെ അറിയിപ്പ് ലഭിച്ചിരുന്നു. കർണാടക വനം വകുപ്പ് സംഘവും സ്ഥലത്തെത്തി. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.