

ശ്രീനന്ദയ്ക്കായി തെരച്ചിൽ തുടരുന്നു; കേരള പൊലീസ് സ്ഥലത്തെത്തി
ചിക്കമംഗലൂരു: കർണാടകത്തിലെ ചിക്കമംഗളുരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചിൽ വെള്ളിയാഴ്ച ആരംഭിച്ചു. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേർന്നുള്ള ചെങ്കുത്തായ മേഖലകളിൽ ഇറങ്ങിയുള്ള പരിശോധന നടത്തും. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തിൽ ആ ദിശയിലും അന്വേഷണം ഉണ്ടാകും.
കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിൽ ചിക്കമംഗളുരൂവിൽ തന്നെയാണ് മാതാപിതാക്കൾ ഉള്ളത്. മലയടിവാരത്തിൽ നിന്ന് മുകളിലേക്കാണ് വെള്ളിയാഴ്ച പ്രധാനമായും തെരച്ചിൽ നടത്തുന്നത്. തെരച്ചിലിനായി കേരളത്തിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. നാലംഗ പൊലീസ് സംഘമാണ് കേരളത്തിൽ നിന്ന് ചിക്കമഗളൂരുവിലെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്. പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചു. ശ്രീനന്ദയ്ക്കായുള്ള തെരച്ചിൽ വെള്ളിയാഴ്ച നാലാം ദിവസത്തിലേക്ക് കടന്നു