

പിണറായി വിജയൻ
തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്നും പ്രാദേശിക പ്രവർത്തകന്‍റെ കാര്യവിവരം പോലും രാഹുൽ ഗാന്ധിക്ക് ഇല്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം-ബിജെപി ഡീൽ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ.
കോൺഗ്രസ് ഇത്രയധികം ആരാധിക്കുന്ന നേതാവിന് ഇത്രമാത്രം അധഃപതനം എങ്ങനെ ഉണ്ടായതെന്ന് മനസിലാകുന്നില്ല. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഇത്തരം സമീപനമാണ് രാഹുൽ എല്ലായിടത്തും സ്വീകരിക്കുന്നത്. ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരാൻ കാരണം കോൺഗ്രസിന്‍റെ സമീപനമല്ലോയെന്നും പിണറായി ചോദിച്ചു.
എഎപിയെ ശക്തമായി എതിർക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചത് കൊണ്ട് ബിജെപിക്ക് അത് ഗുണം ചെയ്തു.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർക്കുലറിൽ ബിജെപി സീൽ വന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. സർക്കുലറിൽ സീൽ വന്നത് ശരിയായ നടപടിയല്ല. ഒരുപാട് ഉദ്യോഗസ്ഥർ ഉള്ളതല്ലേ, അവർ അത് നോക്കേണ്ടതല്ലേയെന്നും പിണറായി ചോദിച്ചു. തെറ്റായ കാര്യം നടന്നതിനെ വിമർശിച്ചതിന് കേസെടുത്തിരിക്കുകയാണ് പൊലീസ്. ഈ നടപടി എങ്ങനെയാണ് ഉണ്ടായത്. ഇതെല്ലാം വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമർശനം പാടില്ലെന്ന തരത്തിൽ ജനാധിപത്യ സംവിധാനത്തിൽ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലപ്രദമായി ഇടപെടേണ്ടതാണ്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കുന്നുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
യു പ്രതിഭയ്ക്കെതിരായ വ്യക്തിഹത്യ മനോവൈകൃതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികളുടെ അന്തസ് പാലിച്ചുകൊണ്ട് വിമർശനങ്ങൾ ഉന്നയിക്കാൻ ശ്രദ്ധിക്കണം. കോൺഗ്രസിന്‍റെ അഖിലേന്ത്യ നേതാവ് കെ.സി വേണുഗോപാൽ അടക്കം ഇരിക്കുന്ന വേദിയിൽ വെച്ചാണ് അങ്ങേയറ്റം തെറ്റായ വിമർശനം ഉന്നയിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.