

വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം; നവവധുവിന്‍റെ വാരിയെല്ലും കാൽമുട്ടും അടിച്ചുപൊട്ടിച്ചു, ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി ആക്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് (28) ആണ് അറസ്റ്റിലായത്. 22 കാരിയായ ഭാര്യ അറഫാ നജുമുദീനിന്‍റെ വാരിയെല്ലും കാൽ മുട്ടും അടിച്ചുപൊട്ടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ അറഫാ ആശുപത്രിയിൽ ചികിത്സയിലാണ്. ജനുവരി 25നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടാം ആഴ്ച മുതൽ ആസിഫ് അറഫയെ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് കുടുംബത്തിന്‍റെ ആരോപണം.
കഴിഞ്ഞ 17ന് അറഫാ തന്‍റെ അമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് ആസിഫ് മർദിച്ചത്. മുഖത്ത് അടിക്കുകയും മുതുകിൽ ചവിട്ടുകയും വലതു കാൽമുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. കൂടാതെ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയുണ്ട്.