

തൃശൂർ വെടിമരുന്ന് ദുരന്തം: മൃതദേഹങ്ങൾ തെരയാൻ കഡാവർ നായ്ക്കളും
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തമുണ്ടായ സ്ഥലത്ത് തെരച്ചിൽ നടത്താനായി കഡാവർ നായ്ക്കളും. ബൽജിയം മലിനോയിസ് വിഭാഗത്തിൽ പെട്ട മായ, മർഫി, എയ്ഞ്ചൽ എന്നീ നായ്ക്കളെയാണ് തെരച്ചിലിനായി എത്തിച്ചിരിക്കുന്നത്. പ്രദേശത്ത് അവശേഷിച്ചിരിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തുന്നതാണ് ലക്ഷ്യം. നാൽപ്പത് അടി താഴെയുള്ള മൃതദേഹങ്ങൾ വരെ കണ്ടെത്താൽ പരിശീലനം ലഭിച്ച നായ്ക്കളാണിവ. പഴകിയതും അഴുകിയതുമായ മൃതദേഹങ്ങൾ കണ്ടെത്താനും സാധിക്കും.
മൃതദേഹത്തിന്‍റെ ഭാഗങ്ങൾ, കോശങ്ങൾ, രക്തം, എല്ല് എന്നിവ മണത്ത് കണ്ടെത്താനായാണ് കഡാവർ നായ്ക്കർ. ശരീരം ജീർണിക്കുമ്പോഴുള്ള 400 തരം രാസസംയുക്തങ്ങൾ മണത്ത് കണ്ടെത്താൻ ഇവയ്ക്ക് സാധിക്കും.
ഇലന്തൂരിലെ ഇരട്ടബലിക്കേസ്, ചൂരൽമല ഉരുൾപൊട്ടൽ, പെട്ടിമുടി പ്രകൃതി ദുരന്തം, കൊക്കിയാർ ഉരുൾപൊട്ടൽ, തെലങ്കാനയിലെ നാഗർകുർണൂർ ടണൽ അപകടം എന്നിവിടങ്ങളിലെല്ലാം കഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ മുണ്ടത്തിക്കോട് വെടിമരുന്നിന്‍റെ ഗന്ധം നായ്ക്കളെ ആശയക്കുഴപ്പത്തിലാക്കാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. മുണ്ടത്തിക്കോടിലെ വൻ സ്ഫോടനത്തിൽ ഇരകളായവരുടെ ശരീരം ചിന്നിച്ചിതറി അടുത്തുള്ള വയലിലേക്ക് വന്നു വീഴുകയാണുണ്ടായത്. വയലിൽ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ ശേഖരിച്ചിരുന്നു. ഇത്തരത്തിൽ ഇനിയും ശരീരാവശിഷ്ടങ്ങൾ ബാക്കിയുണ്ടോ എന്നറിയാനാണ് തെരച്ചിൽ. ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്. 26 പേർ പരുക്കേറ്റ് ചികിത്സയിലാണ്.